
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കേരളത്തിലെ ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യുവിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്ത് മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസ കാലാവധിയുള്ള താത്കാലിക പാസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തില്‍ 3075 മാസ്‌ക് ധരിക്കാത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്റൈന്‍ ലംഘിച്ച ഏഴ് പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. ചിലകാര്യങ്ങളില്‍ നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗവ്യാപന സ്ഥിതിയനുസരിച്ച് മാറ്റം വരുത്തണം. കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനം പരിശോധിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണം. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്‌സ് ക്വാറന്റൈന്‍ പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേരെന്ന പരിധി വച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കും. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേര്‍ എന്ന നിലയില്‍ വിവാഹത്തിന് മാത്രം അനുവാദം നല്‍കും. വിദ്യാലയങ്ങള്‍ ജൂലൈ മാസത്തിന് ശേഷമേ സാധാരണ നിലയില്‍ തുറക്കൂ. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും അദ്ദേഹം പറഞ്ഞു.
കണ്ടെയ്ന്‍മെന്റ് സോണില്‍ ജൂണ്‍ 30 വരെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും സംസ്ഥാനത്തേക്ക് അതിര്‍ത്തിക്ക് പുറത്ത് നിന്ന് വരുന്നവര്‍ സംസ്ഥാന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അന്തര്‍ജില്ലാ ബസ് സര്‍വീസ് പരിമിതമായി അനുവദിക്കാം. രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താം. 50 പേരില്‍ കൂടുതല്‍ പാടില്ല. ചാനലുകളില്‍ ഇന്‍ഡോര്‍ ഷൂട്ടിങില്‍ പരമാവധി 25 പേര്‍ മാത്രമേ പാടുള്ളൂ.പൊതുമരാമത്ത് ജോലികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പത്ത് ദിവസത്തേക്ക് പാസ് നല്‍കും.
കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോള്‍ പ്രഥമ പരിഗണന പ്രതിരോധമാര്‍ഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.രോഗം രൂക്ഷമായി പടര്‍ന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈന്‍ ഘട്ടങ്ങള്‍ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്‌മെന്റിനും മാത്രം ഊന്നല്‍ നല്‍കി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടല്‍ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല