സ്വന്തം ലേഖകൻ: കേരളത്തിലേക്ക് മടങ്ങാന്‍ പറ്റാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത വടകര മുടപ്പിലാവില്‍ മാരാന്മഠത്തില് ബിനീഷ് എന്ന യുവാവിന്റെ ആത്മഹത്യകുറിപ്പ് ചര്‍ച്ചയായവുകയാണ്. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാനിരിക്കെ യാത്ര റദ്ദായതിനെത്തുടര്‍ന്നുള്ള വിഷമത്തില്‍ ബിനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന് കൊവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ടെന്നും എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നുണ്ടെന്നും രണ്ട് സര്‍ക്കാരും ട്രെയിന്‍ വിട്ടിരുന്നില്ലെന്നും ബിനീഷ് ആത്മഹത്യകുറിപ്പില്‍ പറയുന്നു. താന്‍ മാനസികമായി തളര്‍ന്നുപോയെന്നും ബിനീഷ് കുറിപ്പില്‍ പറയുന്നുണ്ട്.
“ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന് കോവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു. രണ്ട് സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ഞങ്ങളെ ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട. പറ്റുമെങ്കില്‍ എന്റെ ശവം നാട്ടില്‍ അടക്കം ചെയ്യണം.
നിയമം എല്ലാവര്ക്കും ഒരു പോലെയാണ്. ഓരോ മലയാളിയും ആ രീതിയില്‍ കാണുന്നു. എന്റെ മരണം ചെന്നൈയിലുള്ള മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണന് എടുക്കുന്നു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്,” ബിനീഷ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
മൂന്നു വർഷം മുൻപാണു ബിനീഷ് ചെന്നൈയിലെ ചായക്കടയിൽ ജോലിക്കെത്തിയത്. സെവൻവെൽസ് സെന്റ് സേവ്യേഴ്സ് സ്ട്രീറ്റിലെ മലയാളിയുടെ ചായക്കടയിൽ അസിസ്റ്റന്റാണ്. ഫെബ്രുവരിയിലാണു അവസാനമായി നാട്ടിൽ പോയത്. സിടിഎംഎ ഏർപ്പാടാക്കിയ വാഹനത്തിൽ മറ്റു നാലുപേർക്കൊപ്പം പോകാനായി പാസെടുത്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ട വാഹനത്തിൽ ബാക്കി 4 പേരും നാട്ടിലെത്തി.
ചായക്കടയ്ക്കു സമീപത്തെ മുറിയിൽ മറ്റു ജോലിക്കാർക്കൊപ്പമാണു താമസം. ഇന്നലെ അതിരാവിലെ മറ്റുള്ളവർ ചായക്കടയിലേക്കു പോയി. സുഹൃത്തുക്കളിലൊരാൾ ഒരു മണിക്കൂറിനകം തിരിച്ചെത്തിയപ്പോൾ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ബലം പ്രയോഗിച്ചു തുറന്നപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല