
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷവും കടന്ന് മുന്നോട്ട്. 6,885,694 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 399,012 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം പേര്‍ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 19.65 ലക്ഷം കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ യുഎസിലെ ആകെ മരണം 1,11,390 ആയി ഉയര്‍ന്നു. ബ്രസീലില്‍ കോവിഡ് ബാധിതര്‍ ആറര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 35000 കടന്നു.
റഷ്യയില്‍ രോഗികള്‍ നാലര ലക്ഷമായി. മരണസംഖ്യ 5528 ആയി. മരണനിരക്കില്‍ അമേരിക്കയ്ക്ക് പിന്നിലുള്ള ബ്രിട്ടണില്‍ മരണം 40,000 കടന്നു. അതേസമയം ബ്രിട്ടണിലും സ്‌പെയ്‌നിലും പുതിയ രോഗികളുടെ എണ്ണം കുറവാണ് എന്നത് ആശ്വാസം പകരുന്നു.
ലോകത്താകമാനം 33,35,219 പേരാണ് ഇതുവരെ രോഗമുക്തരായത്. 31,10,550 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 53,557 രോഗികളുടെ നില ഗുരുതരമാണ്.
അതിനിടെ കോവിഡ്-19 പരിശോധന കൂടുതലായി നടത്തിയാൽ ഇന്ത്യയിലും ചൈനയിലും യുഎസിലേക്കാൾ കൂടുതൽ രോഗബാധിതരെ കണ്ടെത്താനാവുമെന്ന് ട്രംപ്. യുഎസിൽ ഇതുവരെ രണ്ടു കോടിയിലധികം സാംപിളുകൾ പരിശോധിച്ചതായും ട്രംപ് പറഞ്ഞു. മെയ്ൻ സംസ്ഥാനത്തെ മരുന്ന് നിർമാണ കേന്ദ്രമായ പ്യൂരിറ്റൻ മെഡിക്കൽ പ്രോഡക്ട്സിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
നിലവിൽ യുഎസിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. മരണ സംഖ്യയും യുഎസിലാണ് ഏറ്റവും കൂടുതൽ. ജർമനിയിലേയും ദക്ഷിണ കൊറിയയിലേയും കോവിഡ് പരിശോധനാ നിരക്കുകളുമായി യുഎസിലെ പരിശോധനാ നിരക്കിനെ ട്രംപ് താരതമ്യം ചെയ്തു. ജർമനി 40 ലക്ഷത്തോളവും ദക്ഷിണ കൊറിയ 30 ലക്ഷത്തോളവും പരിശോധനകൾ നടത്തിയതായാണ് അവകാശപ്പെടുന്നതെന്നു ട്രംപ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല