1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2020

സ്വന്തം ലേഖകൻ: ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയ ദിവസമായിരുന്നു ശനിയാഴ്ച. രാജ്യത്ത് കൊവിഡ് രോഗികള്‍ 2.45 ലക്ഷം കടന്നതോടെയാണ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്‌പെയിന്‍ (2.41 ലക്ഷം രോഗികള്‍) ആറാമതായത്. 24 മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനഥ്റ്റ് എത്തിയത്.

എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യ 248,221 രോഗികളുമായി ആറാം സ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. സ്പെയിനിലെ രോഗികളുടെ എണ്ണം 288,390 ആയി കുത്തനെ ഉയർന്നതോടെയാണിത്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണെങ്കിലും ഇറ്റലിയിലേയും സ്‌പെയിനിലേയും കൊവിഡ് മരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ പിന്നിലാണെന്നത് ആശ്വാസം പകരുന്നു. ഇറ്റലിയില്‍ 33,700ലേറെ മരണങ്ങളും സ്‌പെയിനില്‍ 27,100ലേറെ മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ 6,957 കൊവിഡ് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തത്.

എന്നാൽ പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കോവിഡിന്റെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച 6,500 കേസുകളാണുണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഒമ്പതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് സജീവമായ കൊവിഡ് രോഗികള്‍ 1.15 ലക്ഷത്തിലേറെയാണ്. കൊവിഡ് സ്ഥിരീകരിച്ച 1.14 ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്താകെ 45.24 ലക്ഷത്തോളം കൊവിഡ് പരിശോധനകളാണ് നടന്നതെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറയിച്ചു. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയില്‍ നിന്നാണ്(80,229). തമിഴ്‌നാട്(28,694), ഡല്‍ഹി(26,334), ഗുജറാത്ത്(19,094), രാജസ്ഥാന്‍(10,084) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം സെപ്റ്റംബറില്‍ അവസാനിക്കുമെന്ന് വിദഗ്ധര്‍. ആരോഗ്യമന്ത്രാലയത്തിലെ നയരൂപീകരണ വിദഗ്ധരുടേതാണ് വിലയിരുത്തല്‍. നിലവിലെ രോഗവ്യാപനത്തോത് അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടല്‍. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശങ്ക അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

നാളെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കുന്നതിന് മുന്നോടിയായി ശുചീകരണവും അണുനശീകരണവും നടത്തണം. ചൊവ്വാഴ്ചയോടെയാണ് പ്രവര്‍ത്തനം തുടങ്ങുക. ഒരേസമയം ഏറ്റവും കുറച്ചുപേരെ മാത്രം പ്രവേശിപ്പിക്കുക, ശാരീരിക അകലം, മാസ്ക്, സാനിറ്റെസേഷൻ ഇവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. പ്രായമായവര്‍, കുട്ടികള്‍ എന്നിവരെ പ്രവേശിപ്പിക്കരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.