സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന് ഓഗസ്റ്റ് 15 ന് അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്).എന്‍.ഡി.ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കോവാക്സിന്’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര് നടത്തുന്നത്.
കൊവിഡ് വാക്സിന് (BBV152 COVID വാക്സിന്) ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഒരു ഡസന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ തിരഞ്ഞെടുത്തുവെന്ന് സര്‍ക്കാരിന്റെ ഉന്നത മെഡിക്കല്‍ റിസര്‍ച്ച് ബോഡി അറിയിച്ചു. സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിരീക്ഷിക്കുന്ന മുന്‍ഗണനാ പദ്ധതി ആയതിനാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളോട് ഐ.സിഎം.ആര് ആവശ്യപ്പെട്ടിട്ടുണ്ട്.
പൂനെയിലെ ഐ.സി.എംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേര്‍തിരിച്ചെടുത്ത SARS-CoV-2 ന്റെ ഘടകത്തില്‍ നിന്നുമാണ് ഈ വാക്സിന് ഉണ്ടായത്.
“ഐ.സി.എം.ആറും ബി.ബിഎല്ലും സംയുക്തമായി ഈ വാക്സിന്റെ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ്,” ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് നല്കിയ കത്തില്‍ ഐ.സി.എം.ആര് പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിന് വാക്സിന് ലോഞ്ച് ചെയ്യാനുള്ള പദ്ധതിയെക്കുറിച്ചും ഐ.സി.എം.ആര് സൂചന നല്കി. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്സിന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നെന്നാണ് ഗവേഷണ സമിതി അറിയിച്ചത്.
ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽവെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്സിൻ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ വെച്ചാണ് ഐ.സി.എം.ആർ. മുന്നോട്ടു പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല