സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെക്കാൻ ശ്രമിച്ചിരുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ്. അമേരിക്കയിൽ അഭയം തേടിയെത്തിയ ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാൻ ആണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അമേരിക്കൻ വാർത്താ ചാനലായ ഫോക്സ് ന്യൂസിനോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
വൈറസ് ബാധ പടർന്നു പിടിക്കുന്നത് മുമ്പ് തന്നെ ചെനയിൽ രോഗം പടരുന്നുണ്ടായിരുന്നു. ഇക്കാര്യം ചൈന ലോകത്തോട് മറച്ചുവയ്ക്കുകയായിരുന്നുവെന്നും ഡോ. ലി മെങ് യാൻ പറഞ്ഞു. രോഗ ബാധയെപ്പറ്റി ഗവേഷണം നടത്താൻ താൻ ശ്രമിച്ചിരുന്നു. എന്നാൽ, തന്റെ സൂപ്പർവൈസർ അതിനെയൊക്കെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. വിദേശ വിദഗ്ധർക്ക് ചൈനയിൽ ഗവേഷണം നടത്തുവാൻ സർക്കാർ അനുവാദം നൽകിയിരുന്നുമില്ല. അന്ന് ഗവേഷണം നടത്താൻ ശ്രമിച്ച രോഗമാണ് ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച കൊവിഡ്-19 എന്നും അവർ പറഞ്ഞു.
ഗവേഷണം നടത്താൻ സുപ്പർവൈസർ എതിർത്തതോടെ സുഹൃത്തുക്കളെ ഉപയോഗിച്ച് വിവരം ശേഖരിക്കാനാണ് ശ്രമിച്ചു. ഇതിലൂടെയാണ് രോഗ ഉറവിടം വുഹാനാണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. ഡിസംബർ 31 ന് വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന കാര്യം ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ സുഹൃത്തുക്കൾ അറിയിച്ചു. എന്നാൽ, അപ്പോഴും ചൈനയോ ലോകാരോഗ്യ സംഘടനോ ഇതിനെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തിയില്ല. വൈറസിനെക്കുറിച്ച് പഠനങ്ങൾ പൂർത്തിയാക്കിയ ശേഷം സൂപ്പർവൈസറിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഇതേപ്പറ്റി ആരോടും സംസാരിക്കരുത് എന്ന മുന്നറിയിപ്പാണ് സൂപ്പർവൈസറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ചുവപ്പു വര മുറിച്ചു കടന്നാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നമ്മൾ ഇല്ലാതാക്കപ്പെടുമെന്നും മുന്നറിയിപ്പ് നൽകിതായും ഡോ. ലി മെങ് യാൻ പറയുന്നു.
മാത്രമല്ല, രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ലബോറട്ടറി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ലാബിന്റെ കോ ഡയറക്ടറായ പ്രൊഫ. മാലിക് പെയ്രിസ് രോഗവ്യാപനത്തേപ്പറ്റി വിവരവും ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ബന്ധം അറിയാവുന്നത്കൊണ്ട് തന്നെ രോഗബാധയുടെ വ്യാപനത്തെക്കുറിച്ച് പുറത്ത് പറയാതിരുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല.
സത്യം വിളിച്ചുപറയുന്നവർക്ക് ചൈനയിൽ എന്തും സംഭവിക്കാാം എങ്കിലും ലോകത്തിന് തെറ്റായ വിവരങ്ങൾ നൽകുന്നതിനോട് യോജിക്കാൻ കഴിയാതരുന്നതിനാൽ, കൈയിലുള്ള വിവരങ്ങൾ രഹസ്യമാക്കി വെച്ച് അമേരിക്കയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇനി ചൈനയിലേക്ക് തിരികെ പോകാൻ സാധിക്കില്ല. തന്റെ കരിയർ ചൈന നശിപ്പിച്ചു. എന്നാൽ, ഡോ. ലി മെങ് യാൻ ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ജീവനക്കാരിയല്ലെന്നാണ് അമേരിക്കയിലെ ചൈനീസ് എംബസി പറയുന്നത്. ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഒഫിഷ്യൽ പേജിൽ ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല