
സ്വന്തം ലേഖകൻ: കോവിഡിനെതിരെയുള്ള വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു. 20 രാജ്യങ്ങളിൽനിന്നുള്ള 10,000ത്തിലേറെ പേർ റജിസ്റ്റർ ചെയ്തതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 42 ദിവസം നിരീക്ഷിക്കും. ഈ ദിവസത്തിനിടയിൽ രാജ്യം വിട്ടുപോകാൻ പാടില്ല.
ഇതിനിടയിൽ 17 തവണ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയിലെത്തി തുടർ പരിശോധനയ്ക്കു ഹാജരാകണം. സന്നദ്ധരായി മുന്നോട്ടുവരുന്നവരെ അടുത്ത 6 മാസം വരെ ഫോണിലൂടെ വിളിച്ച് ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി പറഞ്ഞു.
ചരിത്ര ദൗത്യത്തിന്റെ ഭാമാകാൻ താൽപര്യമുള്ള 18നും 60നും ഇടയിൽ പ്രായമുള്ളവരും മറ്റു രോഗങ്ങൾ ഇല്ലാത്തവരുമായവർ www.4humanity.ae വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞു. ചൈനയിലെ നാഷണൽ ബയോടെക് ഗ്രൂപ്പായ സിനോഫാമും അബുദാബിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് ഗ്രൂപ്പായ 42ഉം ചേർന്നാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.
കോവിഡ്–19 നെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിൻ പരീക്ഷണ പ്രവർത്തനങ്ങളുമായി പ്രവാസികളും സഹകരിക്കണമെന്ന് അബുദാബി ആരോഗ്യവകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല അൽ ഹമീദ് പറഞ്ഞു. വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ആരംഭിച്ച പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യുഎഇയെ സ്നേഹിക്കുന്ന എല്ലാ പൗരന്മാരെയും താമസക്കാരെയും രാജ്യത്തിന്റെയും മാനവരാശിയുടെയുടെയും നന്മയ്ക്കായി പങ്കുചേരാനും സന്നദ്ധപ്രവർത്തനം നടത്താനും ക്ഷണിക്കുന്നതായും ഷെയ്ഖ് അബ്ദുല്ല അൽ ഹമീദ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല