സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ആരോഗ്യപ്രവര്‍ത്തകര്‍ 43.
തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂര്‍ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂര്‍ 32, കാസര്‍കോട് 53.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,147 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9397 പേർ ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9611 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 3,54,480 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 3842 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാംപിളുകള്‍ നെഗറ്റീവ് ആയി. ഹോട്സ്പോട്ടുകളുടെ എണ്ണം 495. ഇപ്പോൾ സംസ്ഥാനത്ത് 101 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ 12,801 കിടക്കകൾ ഉണ്ട്. 45 ശതമാനം കിടക്കകളിൽ ഇപ്പോൾ ആളുകൾ ഉണ്ട്. രണ്ടാം ഘട്ടത്തിൽ 201 സിഎഫ്എൽടിസികളാണ് കൂട്ടിച്ചേർക്കുക.
30,598 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് 36,400 കിടക്കകൾ ഉള്ള 480 സിഎഫ്എൽടിസികൾ കണ്ടെത്തി. കോവിഡ് ബ്രിഗേഡിലേക്ക് 1571 പേർക്ക് പരിശീലനം നൽകി. ഭീഷണി ഉയർത്തിയ പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണ്. ക്ലസ്റ്ററുകളുടെ എണ്ണം കൂടുകയാണ്. വിവിധ തലങ്ങളിൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. സർവകക്ഷി യോഗം വിളിച്ചു രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായി സംസാരിച്ചു. ആരോഗ്യവിദഗ്ധരും പത്രാധിപരുമായും ചർച്ച നടത്തി. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് ഉള്ളത്.
സമൂഹത്തിൽ മാതൃക കാണിക്കേണ്ടവർ തന്നെ രോഗവ്യാപനത്തിനു കാരണമാകുന്നതു നിരുത്തരപരമായ പെരുമാറ്റമാണ്. ഇതിൽ കർശന നടപടി സ്വീകരിക്കും. ഇനിയുള്ള നാളുകളിൽ രോഗവ്യാപനം വർധിക്കുമെന്നാണു കാണുന്നത്. അതു നേരിടുകയാണ് സിഎഫ്എൽടിസികൾ ഒരുക്കുകയും മനുഷ്യവിഭവ ശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്. ആരോഗ്യ സർവകലാശാലയുടെ കോഴ്സുകൾ പഠിച്ചിറങ്ങിയ വിദ്യാർഥികളെ സിഎഫ്എൽടിസികളിൽ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർക്കു താമസസൗകര്യവും മറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒരുക്കും. പരിശോധനാ ഫലങ്ങൾ വൈകുന്നെന്ന പരാതിയിൽ ഉടൻ പരിഹാരം കാണണമെന്നും നിർദേശ നൽകി. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം നൽകാനാണു നിർദേശം. മരിച്ചവരുടെ പരിശോധന ഫലം ഒട്ടും വൈകരുതെന്നും നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രയോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ തന്നെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട എന്ന തീരുമാനം വന്നിരുന്നു. വിദഗ്ധ സമതിയിലെ പല അംഗങ്ങളും ലോക്ക് ഡൗണിന് എതിരായ നിലപാടായിരുന്നു കൈക്കൊണ്ടത്. ഇനിയൊരു ലോക്ക് ഡൗണ്‍ കൂടി വരുന്നതോടെ നിത്യവരുമാനക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ജീവിതം വഴിമുട്ടുമെന്നായിരുന്നു അഭിപ്രായം ഉയര്‍ന്നത്. ഈ അഭിപ്രായം കൂടി കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 പേർക്ക് രോഗം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14ലക്ഷം കടന്നു. 49,931 പേർക്കാണ് 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 14,35,453 ആയി ഉയർന്നു. 708 പേർ 24 മണിക്കൂറിനിടെ മരിച്ചു. ഇന്ത്യയിൽ ഇതുവരെ 32,771 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
4.85 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുളളത്. 9.17ലക്ഷം പേർ രോഗമുക്തിനേടി. ഞായറാഴ്ച 48,661 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 705 മരണം റിപ്പോർട്ട് െചയ്യുകയും ചെയ്തിരുന്നു.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. രണ്ടാമത് തമിഴ്നാടാണ്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,431 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി. മുംബൈയിൽ മാത്രം കഴിഞ്ഞദിവസം 1115 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 മരണവും ഇവിടെ റിപ്പോർട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല