സ്വന്തം ലേഖകൻ: വിനോദ സഞ്ചാര മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അബുദാബിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി. ഗോ സെയ്ഫ് സർട്ടിഫിക്കറ്റ് ലഭിച്ചാലും ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാതെ തുറക്കാൻ അനുവദിക്കില്ലെന്ന് അബുദാബി സാംസ്കാരിക ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. സഞ്ചാരികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിനോദസഞ്ചാര മേഖലയുടെ ഉണർവിനായി റീഡിസ്കവർ അബുദാബി ക്യാംപെയ്നും ഡിസിടി തുടക്കം കുറിച്ചിട്ടുണ്ട്.
അബുദാബിയിൽ പ്രവേശിക്കാൻ പെർമിറ്റിനുള്ള കൊവിഡ് പരിശോധനയ്ക്ക് 3 കേന്ദ്രങ്ങൾ കൂടി. സായിദ് സ്പോർട്സ് സിറ്റി, കോർണിഷ് സ്ക്രീനിങ് സെന്റർ, അൽ ഐനിലെ അൽ ഹില്ലി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. എമിറേറ്റിലുള്ളവർക്ക് പുറത്തു പോകാനും 48 മണിക്കൂറിനകം തിരിച്ചുവരാനും ഡിപിഐ പരിശോധനാ ഫലം മതിയാകും. യുഎഇ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് പരിശോധന നടത്തേണ്ടതെന്ന് അധികൃതർ അറിയിച്ചു.
12 വയസ്സിനു മുകളിലുള്ളവർക്കാണു എമിറേറ്റിലേക്ക് പ്രവേശിക്കാൻ കൊവിഡ് പരിശോധനാ ഫലം ആവശ്യമുള്ളത്. പെർമിറ്റ് കിട്ടാനുള്ള ഡിപിഐ ടെസ്റ്റ് ‘സിഹ ‘ കമ്പനിയാണ് നടത്തുന്നത്. 3 വിഭാഗങ്ങളാക്കിയാണ് അപേക്ഷകൾ സ്വീകരിക്കുക. വ്യക്തിഗത അപേക്ഷ, മൂന്നിൽ കൂടുതൽ അംഗങ്ങൾ ഇല്ലാത്തവർ, ഗാർഹിക തൊഴിലാളിയടക്കം 5 അംഗങ്ങളിൽ കൂടാത്ത കുടുംബം എന്നിങ്ങനെ. 48 മണിക്കൂറാണ് ഡിപിഐ പരിശോധനാ ഫലത്തിന്റെ കാലാവധി. ഇതിനകം തിരികെ പ്രവേശിക്കണം.
ഒരു മാസത്തിനകം അബുദാബിയിൽ 2 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്തിയതായി ആരോഗ്യസേവന വിഭാഗം അറിയിച്ചു. അബുദാബി അത്യാഹിത, ദുരന്ത നിവാരണ സമിതിയുടെയും അബുദാബി മീഡിയ ഓഫിസിന്റെയും സഹകരണത്തോടെയാണ് പരിശോധന വ്യാപകമാക്കിയത്. സ്വദേശികളും വിദേശികളും പ്രായമായരുമടക്കം എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ താമസ സ്ഥലത്തെത്തി സൗജന്യ പരിശോധന നടത്തുകയായിരുന്നു. യുഎഇയിൽ ഇതുവരെ 48 ലക്ഷം പേർക്കാണ് കൊവിഡ് പരിശോധന നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല