സ്വന്തം ലേഖകൻ: 6 മാസത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 30ന് അബുദാബിയിലെ സ്കൂളുകൾ തുറക്കും. കോവിഡ് ജാഗ്രതയിൽ മാർച്ച് 5ന് അടച്ച സ്കൂളുകൾ ഈ മാസാവസാനം തുറക്കാൻ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നൽകുകയായിരുന്നു. എന്നാൽ ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തെർമൽ സ്കാൻ സ്ഥാപിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കണം.
സാമൂഹിക അകലം പാലിച്ചു മാത്രമേ ക്ലാസിൽ വിദ്യാർഥികളെ ഇരുത്താവൂ. സമയബന്ധിതമായി ക്ലാസുകളും ശുചിമുറികളഉം അണുവിമുക്തമാക്കണം. ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാർഥികൾക്ക് അടുത്ത ആഴ്ച ഇ–ലേണിങ് എന്ന രീതിയാണ് ഭൂരിഭാഗം സ്കൂളുകളും അവലംബിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 6 മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് ഈ മാസം 30 മുതൽ സ്കൂളിലെത്തുക. അകലം പാലിച്ച് ഇരുത്തേണ്ടതിനാൽ ഒരു ക്ലാസിലെ 10 മുതൽ 15 വരെ വിദ്യാർഥികളെ മാത്രമേ സ്കൂളിലേക്കു വിളിക്കൂ.
ശേഷിച്ച കുട്ടികൾ ഇതേസമയത്ത് ഇ–ലേണിങിലൂടെ ക്ലാസിൽതുടരുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അബുദാബി സൺറൈസ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ഷീല ജോൺ പറഞ്ഞു. പ്രൈമറി ക്ലാസുകളിലെ കുട്ടികളെ സെപ്റ്റംബർ മൂന്നാംവാരവും കെജി1, കെജി2 ക്ലാസുകളിലെ കുട്ടികളെ ഒക്ടോബറിലുമാണ് സ്കൂളിലേക്ക് പ്രവേശിപ്പിക്കുകയെന്നും പറഞ്ഞു. ഇതേസമയം സ്കൂളിലേക്ക് മക്കളെ വിടാൻ താൽപര്യമില്ലാത്ത രക്ഷിതാക്കൾക്ക് ഇലേണിങ് തിരഞ്ഞെടുക്കാൻ അഡെക് അനുവാദം നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല