സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസ കുടിയേറ്റ നിയമം നവീകരിക്കുന്നു. നിലവിലുള്ള കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്താന്‍ കുവൈത്ത് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചതായി പ്രാദേശിക ദിന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
എന്നാല്‍ പുതിയ കരടില്‍ രാജ്യത്തെ നിക്ഷേപകര്‍ക്കും, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്കും, കൂടാതെ വിവാഹമോചിതരായ സ്ത്രീകള്‍ക്കും, സ്വദേശികളെ വിവാഹം ചെയ്തവര്‍ക്കും കുട്ടികള്‍ക്കും പത്ത് വര്‍ഷത്തെ കാലാവധിയുള്ള താമസ രേഖ നല്‍കുന്നതിനും നിര്‍ദേശിക്കുന്നു.
അതേസമയം ഗാര്‍ഹിക തൊഴിലാളികള്‍ നാല് മാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാകുമെന്നും നിര്‍ദേശിക്കുന്നു. കൂടാതെ നിലവിലുള്ള വിസാനിരക്കുകളില് വന്‍ വര്‍ധനവ് ഉണ്ടാകും.
താമസ രേഖ കാലാവധി കഴിഞ്ഞവര്‍ക്കുള്ള പിഴ പ്രതിദിനം 2 ദിനാറില്‍ നിന്നും 4 ദിനാറായി വര്‍ധിക്കും. സന്ദര്‍ശന.വിസ നിയമം ലംഘിക്കുന്നവര്‍ക്ക് പ്രതിദിനം 10 ദിനാറായി പിഴ തുടരും
അതേ സമയം രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട വിദേശിക്ക് പുതിയ വിസയില്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കുവാന്‍ സാധിക്കില്ല. അതോടൊപ്പം കുട്ടികള്‍ ജനിച്ച് നാല് മാസത്തിനുള്ളില്‍ താമസാനുമതിക്ക് രജിസ്റ്റര്‍ ചെയ്യാത്തവരില്‍ നിന്നും 2000 ദിനാര്‍ പിഴ ഈടാക്കാനും രാജ്യത്ത് നിന്ന് നാട് കടത്തുന്നതിനുമാണ് നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല