
സ്വന്തം ലേഖകൻ: ലണ്ടൻ- കൊച്ചി, കൊച്ചി- ലണ്ടൻ നേരിട്ടുള്ള പ്രതിവാര വിമാന സർവീസ് ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച സർവീസ് ഈമാസം 26 വരെ തുടരാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് ഇപ്പോൾ ഒക്ടോബർ 24വരെ നീട്ടിയിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽനിന്നും ഹീത്രൂവിലേക്കും ശനിയാഴ്ച തിരിച്ച് കൊച്ചിയിലേക്കുമാണ് എയർഇന്ത്യയുടെ പ്രത്യേക വിമാന സർവീസുകൾ.
10 മണിക്കൂർ നീളുന്ന നോൺസ്റ്റോപ്പ് സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്. ഇത് വിജയകരമായാൽ ഒരു പക്ഷേ, ഭാവിയിൽ സ്ഥിരമായി ലണ്ടൻ-കൊച്ചി ഡയറക്ട് വിമാനസർവീസ് എന്ന ആശയം പ്രാവർത്തികമായേക്കും.
ബ്രിട്ടനിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികളെത്തുന്നത്. 15 മണിക്കൂറിലേറെ സമയമെടുത്ത് ഗൾഫ് വഴി യാത്രചെയ്ത് എത്തിയിരുന്ന ഇവർക്ക് യാത്രാസമയം പത്തുമണിക്കൂറിൽ താഴെയായി കുറയ്ക്കാൻ കൊച്ചി- ലണ്ടൻ ഡയറക്ട് സർവീസ് സഹായിക്കും.
ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ച ബ്രിട്ടീഷ് മലയാളികൾക്കും. അവധിക്കും മറ്റും നാട്ടിൽപോയി മടങ്ങിയെത്താൻ കഴിയാത്തവർക്കുമാണ് ഡയറക്ട് വിമാനങ്ങൾ ഇപ്പോൾ വലിയ അനുഗ്രഹമായിരിക്കുന്നത്. ബ്രിട്ടനിൽ നഴ്സിങ് ജോലിക്ക് സെലക്ഷൻ ലഭിക്കുകയും ഫ്ലൈറ്റ് കിട്ടാത്തതിനാൽ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്ത നിരവധി നഴ്സുമാർക്കും ഈ സർവീസ് കച്ചിത്തുരുമ്പായി.
ബിർമിങ്ഹാമിൽ കത്തിക്കുത്തിൽ നിരവധി പേര്‍ക്ക് പരുക്ക്
ഞായറാഴ്ച ഒന്നിലധികം കത്തിക്കുത്ത് സംഭവങ്ങൾ ബിര്‍മിങ്ഹാമില്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രപേര്‍ക്ക് പരിക്കേറ്റു എന്നത് സംബന്ധിച്ച് ധാരണയുണ്ടെങ്കിലും നിലവില്‍ എത്രപേര്‍ക്ക് കുത്തേറ്റിട്ടുണ്ട് ,എത്രപേരുടെ നില ഗുരുതരമാണെന്ന് പറയാനാകാത്ത സാഹചര്യമാണെന്നും പോലീസ് അറിയിച്ചു.
അടിയന്തരസര്‍വീസുകള്‍ സേവനസന്നദ്ധരായി രംഗത്തെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിവരികയാണെന്നും പോലീസ് പറഞ്ഞു. സ്ഥലത്ത് പോലീസ്സേനയെ വിന്യസിച്ചിട്ടുണ്ട്. റോഡുകള്‍ അടച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ‘മേജര്‍ ഇന്‍സിഡന്റ്’ എന്നാണ് സംഭവത്തെ പോലീസ് വിശേഷിപ്പിച്ചിരിക്കുന്നത്.
തെക്കുകിഴക്കന്‍ ലണ്ടനില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചോളം ആളുകള്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമായിരുന്നു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല