സ്വന്തം ലേഖകൻ: യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരങ്ങൾ നൽകി സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിൽ ഉറച്ച നിലപാടാണ് രാജ്യത്തിനുള്ളതെന്നും അതാണ് ജി 20 സമ്മേളനത്തിന്റെ പ്രധാന മുൻഗണനകൾ എന്നും സൽമാൻ രാജാവ്. സൌദി സമ്പദ് വ്യവസ്ഥ ശക്തവും ഊർജ്വസ്വലവുമാണെന്ന് ഈ മഹാമാരിക്കാലം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവത്തിനൊപ്പം വേഗത നിലനിർത്താനുള്ള ശ്രമങ്ങളിലാണ് രാജ്യം. മഹാമാരിയെ നേരിടാൻ ലോകാരോഗ്യ സംഘടനയ്ക്ക് 21 മില്യൻ ഡോളർ സംഭാവന നൽകി. രോഗ നിർണയം, ചികിത്സ, മരുന്നുകൾ, വാക്സീനുകൾ എന്നിവയുടെ ഉത്പാദനത്തെ സഹായിക്കുന്നതിനും സംഘടനയിലെ സാമ്പത്തിക കമ്മി പരിഹരിക്കുന്നതിനും ജി 20 രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും രാജാവ് പറഞ്ഞു.
പകർച്ച വ്യാധിയുടെ ആഘാതം കുറയ്ക്കാൻ രാജ്യത്തിന് ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള വ്യാപാരത്തിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക വൈവിധ്യത്തെ ഉത്തേജിപ്പിക്കുന്നതിനും രാജ്യാന്തര നിക്ഷേപം ഉയർത്തുന്നതിനുമുള്ള മികച്ച പ്രവർത്തനങ്ങളെക്കുറിച്ച് ജി 20 ചർച്ച ചെയ്തതായും സൽമാൻ രാജാവ് വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാതെയും ആഗോള വ്യാപാര സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചു സംസാരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല