
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വദേശികളുടെയും വിദേശികളുടെയും വ്യക്തിഗത വിവരങ്ങൾ പുതുക്കുന്ന ഡിജിറ്റൽ പദ്ധതിക്കു തുടക്കമായി. ‘യുവർ ഡേറ്റ, യുവർ ഐഡന്റിറ്റി’ എന്ന പേരിൽ നടക്കുന്ന ക്യാംപെയ്നിലൂടെയാണ് വിവര ശേഖരണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) വക്താവ് ബ്രിഗേഡിയർ മുർഷിദ് അൽ മസ്റൂഇ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ പൗരന്മാർക്കും വിദേശികൾക്കും മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ആശുപത്രിയിൽ ലഭ്യമാക്കും.ആദ്യഘട്ടത്തിൽ 18–60 വയസ്സിനിടയിൽ ഉള്ളവരുടെ വിവരങ്ങളാണ് പുതുക്കേണ്ടത്. ആശ്രിതരുടെ വിവരങ്ങളും നൽകാം. തുടക്കത്തിൽ സ്വദേശികളുടെയും പിന്നീട് വിദേശികളുടെയും വിവരങ്ങൾ സമാഹരിക്കും. ഐസിഎ വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. വിവിധ രോഗങ്ങൾ മൂലം ആശുപത്രിയിൽ എത്തുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കുന്നു. തിരിച്ചറിയൽ കാർഡുകളോ മറ്റു രേഖകളോ ഇല്ലാത്തവർ ആശുപത്രി രേഖകളിൽ അജ്ഞാതരാണ്.
അബോധാവസ്ഥയിലുള്ളവരും സംസാര ശേഷി നഷ്ടപ്പെടുകയോ അവ്യക്തമാകുകയോ ചെയ്തവരിൽ നിന്നും വിവരങ്ങൾ ലഭിക്കുക പ്രയാസമാണ്. ദീർഘകാല ചികിത്സ വേണ്ടവരെ പുനരധിവസിപ്പിക്കാനും ഇതുമൂലം സാധിക്കാതെ വരുന്നു. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം വ്യക്തിഗത ഡേറ്റ സമാഹരിക്കുന്നതിലൂടെ പരിഹാരമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഭാവിയിൽ മറ്റു ഔദ്യോഗിക ആവശ്യങ്ങൾക്കും വിവരങ്ങൾ ഉപയോഗിക്കാനും പദ്ധതിയുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല