1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2020

സ്വന്തം ലേഖകൻ: ബിഹാറിൽ എൻഡിഎ ഭരണത്തുടർച്ചയിലേക്ക്. 243 അംഗ ബീഹാർ നിയമസഭയിൽ 125 സീറ്റിൽ എൻഡിഎ വിജയിച്ചു. 110 സീറ്റിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും വിജയിച്ചു. ബുധനാഴ്ച പുലർച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ഫലം പുറത്തുവന്നത്. സഭയിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 122 സീറ്റാണ്.

75 സീറ്റിൽ ജയിച്ച ആർജെഡിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. 73 സീറ്റിൽ ജയിച്ച ബിജെപിയാണ് തൊട്ടുപിറകിൽ. ജെഡിയു 42 സീറ്റുകളും കോൺഗ്രസ് 19 സീറ്റുകളും നേടി. സിപിഐഎംഎൽ 12 സീറ്റുകളും നേടി. എഐഎംഐഎം അഞ്ച് സീറ്റും വികാശീൽ ഇൻസാൻ പാർട്ടിയും എച്ച്എഎം സെക്കുലറും നാല് വീതവും നേടി. സിപിഎം, സിപിഐ എന്നിവർ രണ്ട് വീതം സീറ്റുകളിൽ ജയിച്ചു. ബിഎസ്പി, എൽജെപി കക്ഷികൾ ഓരോ സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.

സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ബിജെപി ചൊവ്വാഴ്ച രാത്രി തന്നെ ആരംഭിച്ചിരുന്നു. ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുരാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനത്ത് ഇത് നിതീഷ് കുമാറിന്റെ നാലാമൂഴമാണ്.

തെരഞ്ഞെടുപ്പിൽ തിരിമറി നടന്നതായി ആർ‌ജെഡി ആരോപിച്ചിരുന്നു. അതേസമയം ബിജെപിയും സഖ്യകക്ഷിയായ ജെഡിയുവും അന്തിമഫലം വരുന്നതിന് മുൻപ് തന്നെ മുന്നണിയുടെ വിജയം പ്രഖ്യാപിച്ചു. ഫലത്തെക്കുറിച്ചുള്ള തന്റെ ആദ്യ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ജനങ്ങൾ വികസനത്തിനായി നിർണായക തീരുമാനം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.

ഇത്തവണത്തെ സീറ്റ് നില പ്രകാരം ഇതുവരെ ബീഹാറിലെ എൻ‌ഡി‌എയിൽ ജൂനിയർ പങ്കാളിയായി തുടർന്ന ബിജെപി മേൽക്കൈ നേടും. രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിൽ ഇനി ഫലമറിയാനുള്ളത് അൻപതിൽ കുറവ് സീറ്റുകളിലാണ്. 205 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു. 38 സീറ്റുകളിലെ ഫലമാണ് പ്രഖ്യാപിക്കാനുള്ളത്. ഫലം അറിഞ്ഞതും അല്ലാത്തതുമായി സീറ്റുകളിൽ എൻഡിഎ 124 ഇടത്തും മഹാസഖ്യം 111 ഇടത്തും മുന്നേറുന്നു.

എൻഡിഎ മുന്നേറുന്നതായി കാണിക്കുമ്പോഴും അന്തിമ ഫലം തങ്ങൾക്കനുകൂലമാവുമെന്ന പ്രതീക്ഷ പ്രതിപക്ഷ മഹാസഖ്യത്തിലെ പ്രധാന കക്ഷിയായി ആർജെഡി നേരത്തേ പങ്കുവച്ചിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാൻ ബിജെപിയും ആർജെഡിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 74 സീറ്റിൽ ആർജെഡിയും 73 സീറ്റിൽ ബിജെപിയും മുന്നിലാണ്.

ബിഹാറിൽ മഹാസഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്ന് ആർ‌ജെഡി ട്വീറ്റ് ചെയ്തു. മാറ്റത്തിനായി ബീഹാർ വോട്ട് ചെയ്തുവെന്നും അവസാന വോട്ടും എണ്ണുന്നത് വരെ സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പോളിങ്ങ് ബൂത്തിൽ തുടരണമെന്നും ആർജെഡി ട്വീറ്റിൽ പറയുന്നു. തിരഞ്ഞെടുപ്പ് ടി20 മത്സരം പോലെയാണെന്നും അവസാന പന്തും എറിഞ്ഞാലേ ഫലം അറിയൂവെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും പറഞ്ഞു. നേരത്തെ ഫലം നിർണയിച്ച ആദ്യ സീറ്റിൽ ആർജെഡിയുടെ ലളിത് കുമാർ വിജയിച്ചിരുന്ന. ദർഭംഗ റൂറൽ സീറ്റാണ് നേടിയിരിക്കുന്നത്.

ലീഡ് നിലകൾ മാറിമറിയുകയും എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയും ചെയ്യുന്നുണ്ട്. എൻഡിഎയുടെ നേട്ടത്തിന് പിന്നിൽ ബിജെപിയ്ക്ക് ലഭിച്ച സീറ്റുകളാണ്. മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത് ആര്‍ജെഡി നയിക്കുന്ന മഹാഗത്ബന്ധന്‍ മുന്നേറ്റം തുടരുമെന്നായിരുന്നു. തുടക്കത്തിൽ ഫലസൂചനകൾ പ്രവചനം പോലെയായിരുന്നെങ്കിലും പിന്നീഡ് ലീഡ് നില മാറി മറിയുകയായിരുന്നു.

ലീഡ് ചെയ്യുന്ന സീറ്റുകളുടെ കാര്യത്തില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയുവിനെക്കാള്‍ മുന്നിലാണെന്നത് നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടിയാകുന്ന ഘടകമാണ്. ഒന്നരപ്പതിറ്റാണ്ടായി ബിഹാറിനെ നയിക്കുകയാണ് നിതീഷ് നേതൃത്വത്തിലുള്ള ജെഡിയു. എന്നാൽ ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തിയാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി മടങ്ങിവരുമെന്ന വാഗ്ദാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ പറഞ്ഞു. മോദിയുടെ പ്രതിച്ഛായ തങ്ങളെ (ഈ തിരഞ്ഞെടുപ്പിലൂടെ) നയിച്ചുവെന്നും വൈകുന്നേരത്തോടെ സർക്കാർ രൂപീകരണവും നേതൃത്വവും സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഡിയു-ബിജെപി സഖ്യം ഭരണത്തില്‍നിന്നു പുറത്തേക്കാണെന്നു പ്രവചിച്ച മിക്ക എക്‌സിറ്റ് പോളുകളും ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതു സഖ്യത്തിനു വ്യക്തമായ നേട്ടമാണ് പറഞ്ഞിരുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. മഹാസഖ്യം പാതിയിലേറെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നാണ് പ്രവചനങ്ങള്‍.

43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാലും ബി.ജെ.പിയില്‍ കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ നിതീഷ് കുമാര്‍ ഒരുതരത്തിലുമുള്ള പ്രതികരണം നടത്തിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 370 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 3,558 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് തീയതികളിലായാണ് ബിഹാറില്‍ പോളിങ് നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.