സ്വന്തം ലേഖകൻ: ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനുമായ മൊഹ്സെൻ ഫക്രിസാദെഹ് (62) ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഫക്രിസാദെഹുമായ പോയ വാഹനത്തിനു നേരെ അബ്സാദിൽ വച്ച് അജ്ഞാതസംഘം വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാർമികൻ ഫക്രിസാദെഹ് ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ആരോപിച്ചിരുന്നു.
കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചു. കൊലപാതകത്തിനു പിന്നിൽ ഇസ്രയേലാണെന്നും ആരോപിച്ചു. യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ അവസാനനാളുകളിലുണ്ടായ കൊലപാതകം മേഖലലെ വീണ്ടും സംഘർഷത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
ഇസ്ലാമിക് റവലൂഷനറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഫക്രിസാദെഹ് ഫിസിക്സ് പ്രഫസറായിരുന്നു. 2018ൽ ഇറാന്റെ ആണവ പദ്ധതികളെപ്പറ്റിയുള്ള അവതരണത്തിൽ ഫക്രിസാദെഹിന്റെ പേര് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രത്യേകം പരാമർശിച്ചിരുന്നു. 2010നും 2012നുമിടയിൽ ഇറാന്റെ 4 ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രയേലിെൻറ ഈ ഭീകരപ്രവർത്തനത്തെ അപലപിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇറാനിലെ പ്രശസ്ത ശാസ്ത്രജ്ഞനെയാണ് തീവ്രവാദികൾ കൊലപ്പെടുത്തിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്നതിെൻറ ഗുരുതരമായ സൂചനകളുണ്ടെന്നും സരിഫ് ആരോപിച്ചു.
ഇറാൻ യുറേനിയം സമ്പുഷ്ടീകരണത്തിെൻറ അളവ് വർധിപ്പിക്കുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ആണവ ശാസ്ത്രജ്ഞെൻറ കൊലപാതകം. യുറേനിയം സമ്പുഷ്ടീകരണം സിവിൽ ന്യൂക്ലിയർ വൈദ്യുതി ഉൽപാദനത്തിനും സൈനിക ആണവായുധങ്ങൾക്കും പ്രധാന ഘടകമാണ്. ആറ് ലോകശക്തികളുമായുള്ള 2015 ലെ കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് 2018 ൽ കരാർ ഉപേക്ഷിച്ചതോടെ ഇറാനും പരിധി സംബന്ധിച്ച കരാറുകളിൽ നിന്ന് പിന്മാറിയ അവസ്ഥയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല