
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിൽ എത്തുന്നവർ കൊവിഡ് -19 പരിശോധനക്ക് നൽകേണ്ട ഫീസ് 60 ദിനാറിൽ നിന്ന് 40 ദിനാർ ആയി കുറച്ചു. ഡിസംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഇത് ബാധകമാണ്. അതേസമയം മറ്റു നിബന്ധനകളിൽ മാറ്റമില്ല. കൊവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
വിമാനത്താവളത്തിൽ എത്തുമ്പോഴും 10 ദിവസം കഴിഞ്ഞും നടത്തേണ്ട കൊവിഡ് പി. സി. ആർ പരിശോധനകൾക്കാണ് 40 ദിനാർ ഈടാക്കുന്നത്. ആദ്യ പരിശോധനയുടെ ഫലം ലഭിക്കുന്നത് വരെ വീട്ടുനിരീക്ഷണത്തിൽ കഴിയണം. നെഗറ്റീവ് ആകുന്നവർ പത്താം ദിവസം വീണ്ടും പരിശോധന നടത്തണം. ബഹ്റൈനിൽ എത്തുന്ന എല്ലാവരും ബി അവെയർ ആപ്പ് ഡൗൺലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യുകയും വേണം.
ബഹ്റൈനിൽ 142 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 59 പേർ പ്രവാസികളാണ്. 78 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ചുപേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 1469 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി 192 പേർകൂടി സുഖം പ്രാപിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 84,977 ആയി ഉയർന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല