
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യൻ കരസേനാ തലവൻ ജനറൽ മനോജ് മുകുന്ദ് നരവനെ സൌദിയിലെത്തി. സൌദി റോയൽ ലാൻഡ് ഫോഴ്സ് കമാൻഡർ ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ അദ്ദേഹത്തെ സ്വീകരിച്ചു. റോയൽ സൌദി ലാൻഡ് ഫോഴ്സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു.
ചരിത്രപരമായ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തു. വിവിധ പ്രതിരോധ, സൈനിക യോഗങ്ങളിൽ അദ്ദേഹം സംബന്ധിക്കും. ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു സേനാ തലവൻ സൌദി സന്ദർശിക്കുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബഹ്റൈനിലേക്കും യുഎഇയിലേക്കും നടത്തിയ യാത്രകൾക്ക് തൊട്ടു പിന്നാലെയാണ് ജനറൽ നരവനെ ഗൾഫ് മേഖല സന്ദർശിക്കുന്നത്.
ഇരു രാജ്യങ്ങളിലെയും ഉന്നത നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎഇ സന്ദർശിച്ചതിന് ശേഷമാണ് ജനറൽ എം എം നരവനെ സൌദിയിലെത്തിയത്. യുഎഇയുടെ ലാൻഡ് ഫോഴ്സ് കമാൻഡർ മേജർ ജനറൽ സാലിഹ് മുഹമ്മദ് സ്വാലിഹ് അൽ അമേരിയുമായി യുഎയിൽ ചർച്ച നടത്തിയിരുന്നു.
ഇന്ത്യയും സൌദിയും തമ്മിൽ വളരുന്ന തന്ത്രപരമായ ബന്ധത്തിന്റെ പ്രതിഫലനമായാണ് കരസേനാ മേധാവിയുടെ ഗൾഫ് സന്ദർശനം, ഇതുവഴി പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണത്തിന് പുതിയ വഴികൾ തുറക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയവും വികസനപരവുമായ സംഭവ വികാസങ്ങൾക്കിടയിലാണ് ജനറൽ നരവാന്റെ സന്ദർശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല