
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ സൌദിയിൽ തുടങ്ങി. പ്രമുഖ ആഗോള മരുന്നു നിർമാണ കമ്പനിയായ ഫൈസർ വികസിപ്പിച്ച ഫൈസർ ബയോ എൻടെക് വാക്സിൻ രാജ്യത്തെത്തിക്കും. വിമാനങ്ങളിൽ കൊണ്ടുവരുന്ന വാക്സിനുകൾ സൂക്ഷിക്കാൻ റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽ ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഒരു ഡോസ് നൽകി 20 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് നൽകേണ്ടി വരും. അതിന് അനുസൃതമായ രീതിയിൽ വാക്സിൻ സൂക്ഷിക്കാനും ആളുകൾക്ക് ലഭ്യമാക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. വാക്സിൻ നൽകുന്നതിന് മുമ്പ് പ്രത്യേക പരിശോധനയുടെ ആവശ്യമില്ല.
എന്നാൽ, ചില രോഗികൾക്ക് അവരുടെ രോഗവിവരങ്ങൾ പരിശോധിച്ച ശേഷമേ വാക്സിൻ നൽകൂ. കൊവിഡ് വാക്സിൻ സംബന്ധിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മറ്റു വാക്സിനുകളെ പോലെയാണിതെന്നും രാജ്യത്തെ സാംക്രമിക രോഗ വിദഗ്ധൻ നിസാർ ബാഹ്ബരി പറഞ്ഞു. വിദഗ്ധ ആരോഗ്യസമിതിയുടെ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാണ് വാക്സിൻ സൌദിയിലെത്തുന്നത്.
അടുത്ത ഒരു വർഷത്തിനുള്ളിൽ മൂന്നു ഘട്ടമായാണ് രാജ്യത്ത് കൊവിഡ് വാക്സിൻ എത്തിക്കുന്നത്. കൊവിഡ് ബാധിച്ചവർ, പ്രായമായവർ, ജീവിതശൈലി രോഗബാധിതർ എന്നിവർക്കാണ് വാക്സിൻ നൽകുന്നതിൽ മുൻഗണന. പിന്നീട് മറ്റുള്ളവർക്ക് നൽകും. വാക്സിൻ പരീക്ഷിച്ചവരിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അത്തരം പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഫൈസർ ബയോടെക് കോവിഡ് വാക്സിൻ കുത്തിവെപ്പ് നിര്‍ബന്ധമല്ലെന്ന് സൌദി വാക്സ് ഫാർമസ്യൂട്ടിക്കല്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ. മാസന് ഹസനൈന് പറഞ്ഞതായി അല്‍അഖ്ബാരിയ ചാനൽ റിപ്പോര്‍ട്ട് ചെയ്തു. സൌദി അറേബ്യയില്‍ വാക്സിന് എത്തിയാല്‍ ഉടന്‍തന്നെ താന്‍ അത് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൌദിയിൽ വിതരണം ചെയ്യാൻ അനുമതി നൽകിയ കോവിഡ് വാക്സിൻ സുരക്ഷിതവും ഫലപ്രദവും ഉന്നത ഗുണനിലവാരം ഉള്ളതുമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഉപമേധാവി ഡോ. ആദിൽ അൽഹർഫ് പറഞ്ഞു. ആശങ്കജനകമായ പാർശ്വഫലങ്ങൾ ഇല്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല