
സ്വന്തം ലേഖകൻ: കൊറോണ വൈറസ് സാന്നിധ്യമില്ലാതിരുന്ന ഒരേയൊരു ഭൂഖണ്ഡമായ അന്‍റാർട്ടിക്കയിലും കൊവിഡ് സ്ഥിരീകരിച്ചു. ചിലിയൻ ഗവേഷണ കേന്ദ്രത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26 ചിലിയൻ മിലിട്ടറി അംഗങ്ങൾക്കും 10 ശൂചീകരണ തൊഴിലാളികൾക്കുമാണ് രോഗം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ജനറൽ ബെർണാഡോ ഓഹിഗ്ഗിൻസ് ബെയ്സിൽ രോഗം സ്ഥിരീകരിച്ച 36 പേരെയും ചിലിയിലെ പന്ത അരേനാസ് നഗരത്തിലേക്ക് മാറ്റി. ഇവരെ നിരീക്ഷണത്തിലാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
അന്‍റാർട്ടിക്കയിലെ 13 ചിലിയൻ കേന്ദ്രങ്ങളിലൊന്നാണ് ജനറൽ ബെർണാഡോ ഓഹിഗ്ഗിൻസ്. കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിർത്തിവെച്ചു. ഇതോടെ ലോകമെമ്പാടുമുള്ള നിരവധി ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങൾ തടസപ്പെട്ടു. വൻ സാമ്പത്തിക നഷ്ടമാണ് ഇതോടെ നേരിടേണ്ടിവരിക.
അന്‍റാർട്ടിക്കയിൽ സ്ഥിര താമസക്കാരില്ല, എന്നാൽ ആയിരത്തോളം ശാസ്ത്രജ്ഞർ ഇവിടെ സന്ദർശനം നടത്തിവരുന്നുണ്ട്. അന്‍റാർട്ടിക്കയെ കൊവിഡിൽനിന്ന് സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അവിടെ ൈവറസ് സാന്നിധ്യമുണ്ടായാൽ ചികിത്സ നൽകാൻ കഴിയില്ലെന്നതാണ് പ്രധാന വെല്ലുവിളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല