
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഓക്സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ് ഉപാധികളോടെ അനുമതി നല്‍കിയത്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്‌സ്പെര്‍ട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി.) കോവാക്‌സിന്റെ അടിയന്തര ആവശ്യത്തിനുള്ള ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അംഗീകരിച്ചു. ഡി.സി.ജി.ഐ.യുടെ അനുമതി ലഭിച്ചതോടെ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാകും.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനു പിന്നാലെ ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കോവാക്‌സിനും വിദഗ്ധസമിതിയുടെ ശുപാര്‍ശ ലഭിച്ചിരുന്നു. സൈഡസ് കാഡിലയുടെ സൈകോവ്-ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിര്‍മിക്കുന്ന റഷ്യയുടെ സ്ഫുട്നിക്-അഞ്ച് എന്നീ വാക്‌സിനുകളും അനുമതി കാക്കുകയാണ്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഉന്നതാധികാര സമിതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല