സ്വന്തം ലേഖകൻ: വിദേശത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കും കുവൈത്തിലേക്ക് വരാൻ പി.സി.ആർ പരിശോധന നടത്തണം. കുവൈത്തിലെത്തിയാൽ ക്വാറൻറീൻ വ്യവസ്ഥകളും പാലിക്കൽ നിർബന്ധമാണ്. വിവിധ രാജ്യങ്ങളിൽ കുത്തിവെപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഉന്നത വൃത്തങ്ങൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്.
ഏതാണ്ടെല്ലാ രാജ്യങ്ങളിലും കുത്തിവെപ്പ് നിശ്ചിത ശതമാനം എത്തുകയും കോവിഡ് ഭീതി ഒഴിയുകയും ചെയ്യുന്ന മുറക്ക് ഇതിൽ ഇളവ് നൽകിയേക്കും. അതിന് ഇനിയും മാസങ്ങൾ എടുക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ വൈറസ് പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് തെളിയിക്കാതെ രാജ്യത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂൺ മുതൽ ഇൗ നിലയിലേക്ക് എത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തവർക്ക് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇങ്ങനെ വിവിധ രാജ്യങ്ങൾ സർട്ടിഫിക്കേഷൻ നടപടികൾ ആരംഭിക്കുകയും അതിന് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളും അംഗീകാരവും ഏകീകൃത രൂപവും ആയാൽ കുത്തിവെപ്പ് എടുത്തവരെ പി.സി.ആർ പരിശോധനയിൽനിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്.
ജനുവരി 17 മുതൽ യാത്രക്ക് 72 മണിക്കൂർ മുമ്പ് സമയപരിധിയിൽ നടത്തിയ പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റാണ് കുവൈത്ത് അംഗീകരിക്കുക. രണ്ടാഴ്ചത്തെ ക്വാറൻറീൻ വേണമെന്നാണ് നിലവിലെ വ്യവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല