സ്വന്തം ലേഖകൻ: കുവൈത്തിലെ വിദേശ അധ്യാപകർക്ക് അവധിയുടെ ഭാഗമായി നാട്ടിലേക്ക് പോകാൻ അനുമതി നൽകി. തിരികെ ജോലിയിൽ പ്രവേശിക്കേണ്ട പൂർണ ഉത്തരവാദിത്തം അധ്യാപകർക്ക് ആണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രണ്ടാം സെമസ്റ്ററിെൻറ തുടക്കത്തിൽ അധ്യാപകരുടെ ആവശ്യം ഉണ്ടാകാനിടയുണ്ട്. നാട്ടിലേക്ക് പോകുന്ന അധ്യാപകർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം. നാട്ടിൽ പോകുന്ന അധ്യാപകർക്ക് തിരിച്ചുവന്നാൽ രണ്ടാഴ്ച ക്വാറൻറീൻ നിർബന്ധമാണ്.
കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. അതുകൊണ്ടാണ് സ്വന്തം ഉത്തരവാദിത്തത്തിൽ പോകണമെന്ന് പറയുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനം വർധിക്കുകയും വിമാനത്താവളം അടക്കുന്ന സാഹചര്യം ഉണ്ടായാൽ മന്ത്രാലയം ഉത്തരവാദിത്തം ഏറ്റെടുക്കില്ല. കുവൈത്തിൽ ചൊവ്വാഴ്ച ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രണ്ടുപേരിൽ കണ്ടെത്തിയിരുന്നു. കൂടുതൽ പേരിൽ കണ്ടെത്തിയാൽ കടുത്ത നടപടികൾക്ക് സർക്കാർ മടിക്കില്ല. അപ്പോൾ അവധിക്ക് നാട്ടിൽ പോയവർ വെട്ടിലാകും.
വിദ്യാഭ്യാസ മന്ത്രാലയം അവധി അനുവദിച്ച് എക്സിറ്റ് പെർമിറ്റ് നൽകുമെങ്കിലും വിദേശ അധ്യാപകർക്ക് അവധി പ്രയോജനം ചെയ്യില്ല. നാട്ടിലേക്ക് പോകാൻ വിമാനമുണ്ടെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വമാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്. ഇന്ത്യയിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാനും കഴിയില്ല. ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിലക്കില്ലാത്ത മൂന്നാമതൊരു രാജ്യത്ത് 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞു മാത്രമേ കുവൈത്തിലേക്ക് വരാൻ അനുമതിയുള്ളൂ.
നാട്ടിലേക്ക് പോയാൽ ഒരാഴ്ച അവിടെയും ക്വാറൻറീനിൽ ഇരിക്കണം. കുറഞ്ഞ അവധി ലഭിക്കുന്നവർക്ക് അവധിക്കാലം ഇങ്ങനെ തീരും. സ്ഥിരമായി നാട്ടിൽ പോകാറുള്ള കാലപരിധിയും കഴിഞ്ഞും ഇവിടെ തുടരുന്നവർക്ക് എന്നാണ് പോകാൻ കഴിയുകയെന്ന് പറയാൻ കഴിയുന്നില്ല.
അതിനിടെ ചില സ്വകാര്യ കമ്പനികൾ വാർഷിക അവധി നിർബന്ധിച്ച് എടുപ്പിക്കുന്നുണ്ട്. എന്നാൽ, അവധി ദിവസങ്ങൾ നീട്ടി നൽകുന്നുമില്ല. അതുകൊണ്ടുതന്നെ അവധിയെടുത്ത് നാട്ടിൽ പോകാതെ ഇവിടെത്തന്നെ കഴിച്ചുകൂട്ടിയവരുമുണ്ട്. ഇതിൽ കുടുംബം നാട്ടിലുള്ളവരുമുണ്ട്. വിമാന സർവിസ് സാധാരണ നിലയിലായാലേ സമാധാനമായി നാട്ടിൽ പോയി വരാൻ കഴിയൂ. ക്വാറൻറീൻ വ്യവസ്ഥകളിലും ഇളവ് വരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല