സ്വന്തം ലേഖകൻ: യുഎഇയിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ടിങ് മാർച്ച് മുതൽ, സർക്കാർ ഏജൻസിയായ ഇനി തദ്ബീർ മുഖേന. ബേബി സിറ്റർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ നിയമന നടപടികളെല്ലാം ഇനി ഇതുവഴി മാത്രമാകും. റിക്രൂട്ടിങിനു പുറമെ തൊഴിൽ പരിശീലനവും തദ്ബീർ നൽകും.
ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് സുതാര്യവും കർശനവുമാക്കുന്നതിന്റെ ഭാഗമായി ലൈസൻസ് കാലാവധി കഴിഞ്ഞ 250 സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങൾ അടപ്പിച്ചു. 99 സ്ഥാപനങ്ങൾ പൂട്ടാനും ഉത്തരവിട്ടു. ശേഷിച്ച 10 സ്ഥാപനങ്ങളുടെ പ്രവർത്തനം മാർച്ചോടെ അവസാനിപ്പിക്കും. യുഎഇയിൽ ഉടനീളം 54 തദ്ബീർ ഓഫിസുകൾ തുറന്നതായി മന്ത്രി അറിയിച്ചു.
2018ൽ ആദ്യ തദ്ബീർ കേന്ദ്രം തുറന്നിരുന്നുവെങ്കിലും ഇപ്പോഴാണ് കൂടുതൽ ശാഖകൾ ആരംഭിക്കുന്നത്. 2017 മുതൽ റിക്രൂട്ടിങ് ഏജൻസികളുടെ ലൈസൻസ് പുതുക്കുന്നതു നിർത്തിവച്ചിരുന്നു. സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയതോടെ ചെലവ് ഗണ്യമായി കുറയ്ക്കാനും റിക്രൂട്ടിങ് തട്ടിപ്പ് തടയാനും സാധിച്ചതായി മന്ത്രി പറഞ്ഞു.
10 രാജ്യങ്ങളുമായി റിക്രൂട്ടിങ് കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും വരും നാളുകളിൽ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി. ടൂറിസ്റ്റ് വീസയിൽ വിദേശികളെ കൊണ്ടുവന്ന് ജോലിക്കു വിടുന്ന പ്രവണത ഇല്ലാതാക്കണമെന്ന് എഫ്എൻസി ഡപ്യൂട്ടി സ്പീക്കർ ഹമദ് അൽ റഹൂമി ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല