
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,19,156 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 4, തൃശൂര്‍, പാലക്കാട്, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,89,304 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
എറണാകുളം 468, കോഴിക്കോട് 418, കൊല്ലം 395, തിരുവനന്തപുരം 223, കോട്ടയം 278, തൃശൂര്‍ 289, ആലപ്പുഴ 260, മലപ്പുറം 212, പാലക്കാട് 84, ഇടുക്കി 108, പത്തനംതിട്ട 105, കണ്ണൂര്‍ 68, വയനാട് 58, കാസര്‍ഗോഡ് 3 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇന്ന് രോഗമുക്തി നേടിയവർ
തിരുവനന്തപുരം 202, കൊല്ലം 1814, പത്തനംതിട്ട 253, ആലപ്പുഴ 487, കോട്ടയം 439, ഇടുക്കി 357, എറണാകുളം 616, തൃശൂര്‍ 222, പാലക്കാട് 145, മലപ്പുറം 383, കോഴിക്കോട് 390, വയനാട് 63, കണ്ണൂര്‍ 191, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
17 മരണങ്ങൾ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3624 ആയി.
2,14,211 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,095 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,116 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1366 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതിയ ഒരു ഹോട്ട്സ്പോട്ട്
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ വലിയ പറമ്പ് (കണ്ടൈന്‍മെന്റ് വാര്‍ഡ് 1) ആണ് പുതിയ ഹോട്ട് സ്‌പോട്ട്. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ നിലവില്‍ ആകെ 408 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ പ്രവർത്തനം പുനഃരാരംഭിച്ചിരുന്നു. കൊവിഡ് തുടരുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ സ്കൂളുകളുടെ പ്രവർത്തനത്തിനായി വിദ്യഭ്യാസ വകുപ്പ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു മുതൽ ഇളവുകൾ നിലവിൽ വരും.
കൃത്യമായ അകലം പാലിച്ചുകൊണ്ട് ഇനി മുതൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾക്ക് ഇരിക്കാനാകും. നൂറിൽ താഴെ കുട്ടികളുള്ള എല്ലാ സ്കൂളുകളിലും എല്ലാ കുട്ടികൾക്കും ഒരേ സമയം വരാവുന്നതും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി ക്ലാസ് സംഘടിപ്പിക്കാവുന്നതുമാണ്. നൂറിന് മുകളിൽ കുട്ടികളുണ്ടെങ്കിൽ 50 ശതമാനമെന്ന നിലയിൽ അവസ്ഥ തുടരണം.
രാവിലെയും ഉച്ചയ്ക്കുമായി വേണം ക്ലാസുകൾ ക്രമീകരിക്കാൻ. കുട്ടികൾക്ക് യാത്രാ സംബന്ധമായ ബുദ്ധിമുട്ടുണ്ടെങ്കിൽ രാവിലെ വരുന്ന കുട്ടികളെ വൈകീട്ട് വരെ ക്ലാസ് മുറിയിൽ തുടരാൻ അനുവദിക്കാം. വീട്ടിൽ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികൾ അവരവരുടെ ഇരിപ്പിടത്തിൽ വച്ചു തന്നെ കഴിക്കേണ്ടതും സാമൂഹിക അകലം പാലിച്ചു കൊണ്ടു കൈ കഴുകാൻ പോകേണ്ടതുമാണ്.
വർക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത എല്ലാ അധ്യാപകരും സ്കൂളുകളിൽ ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം അവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതാണ്. ശനിയാഴ്ച ദിവസവും പ്രവൃത്തി ദിനമായതിനാൽ ആവശ്യമെങ്കിൽ അന്നേ ദിവസം കുട്ടികളെ സംശയനിവാരണത്തിനും മറ്റുമായി പ്രധാനധ്യാപകന് വരുത്താവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല