
സ്വന്തം ലേഖകൻ: കര്‍ഷകരെ ഇളക്കിവിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സമരമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്നു നിയമങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ കര്‍ഷക വിരുദ്ധമായി ഒരുകാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ ഭേദഗതിക്ക് തയാറാണെന്നും ഭൂമി നഷ്ടപ്പെടുമെന്ന കള്ള പ്രചാരണത്തെ തുടര്‍ന്നാണ് പഞ്ചാബിലെ കര്‍ഷകര്‍ സമരം ചെയ്യാന്‍ ആരംഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു സംസ്ഥാനത്തില്‍ നിന്നുള്ളവര്‍ മാത്രമാണ് സമരം ചെയ്യുന്നത്. കര്‍ഷകരെ ആരോ തെറ്റദ്ധരിപ്പിച്ചിരിക്കുകയാണ്. കര്‍ഷകരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തിങ്കളാഴ്ച പ്രധാനമന്ത്രി ചർച്ചയ്ക്ക് മറുപടി നല്‍കും. എന്നാൽ കാർഷികവിഷയങ്ങളിൽ പ്രത്യേക ചർച്ച എന്ന നിലപാടിൽ ഉറച്ചു നില്‍ക്കാനാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം.
കാർഷിക ബില്ലുകളിന്മേലുള്ള സമരം രാജ്യത്ത് ശക്തമാകവേ നിയമങ്ങൾ പിൻവലിയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. കാർഷിക മേഖലയിൽ സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് ഇപ്പോഴത്തെ പുരോഗതിയ്ക്ക് കാരണം എന്നും കൂടുതൽ പരിഷ്ക്കരണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആറാം തീയതി നടക്കുന്ന കർഷക സമരത്തെ നേരിടാൻ ശക്തമായ സന്നാഹങ്ങളാണ് പൊലിസ് ഒരുക്കുന്നത്.
അതേസമയം, ആറാം തീയതി കർഷകർ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ രാജ്യവ്യാപകമായി വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ ആഭ്യന്തരമന്ത്രാലയം നടപടികൾ തുടങ്ങി. ഡൽഹിയിലെ അതിർത്തി മേഖലകളിൽ അടക്കം സായുധരായ അധിക അർധ സൈനിക സുരക്ഷാ സംവിധാനത്തെ വിന്യസിയ്ക്കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സുരക്ഷ കർശനമാക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല