
സ്വന്തം ലേഖകൻ: യുഎസിൽ ജല ശുദ്ധീകരണ കേന്ദ്രത്തിൽ സൈബർ ആക്രമണം നടത്തി കുടിവെള്ളം വിഷമയമാക്കാൻ നീക്കം. 15,000ല്‍ പരം ജനങ്ങൾ ജീവിക്കുന്ന ഫ്ലോറിഡയിലെ ഓൾഡ്സ്മാർ നഗരത്തിലെ ജല ശുദ്ധീകരണ കേന്ദ്രത്തിലെ കംപ്യൂട്ടർ സംവിധാനത്തിൽ അതിക്രമിച്ചു കയറി കുടിവെള്ളത്തിന്റെ രാസ നിലയിൽ മാറ്റം വരുത്തി അപകടകരമായ തരത്തിലാക്കാൻ ശ്രമം നടന്നത്.
ശുചീകരണ ദ്രാവകത്തിന്റെ പ്രധാന ഘടകമാണ് സോഡിയം ഹൈഡ്രോക്സൈഡ്. ഇതുപയോഗിച്ചാണ് വെള്ളത്തിന്റെ അസിഡിറ്റി നിയന്ത്രിക്കുന്നതും കുടിവെള്ളത്തിൽനിന്ന് ലോഹ ഘടകങ്ങൾ നീക്കുന്നതും. സോഡിയം ഹൈഡ്രോക്സൈഡ് ശരീരത്തിലെത്തിയാൽ തൊലി നശിച്ചുപോകും. മുടി കൊഴിച്ചിലുണ്ടാകും. വയറ്റിലെത്തിയാൽ മരണകാരണം വരെയാകാം.
‘സോഡിയം ഹൈഡ്രോക്സൈഡിന്റെ അളവ് 100 പിപിഎം മാത്രമേ ആകാവൂ. സൈബർ ആക്രമണം നടത്തിയ ഹാക്കർ അതിന്റെ അളവ് 11,100 പിപിഎം ആക്കുകയാണ് ചെയ്തത്. ജോലിയിലുണ്ടായിരുന്ന സൂപ്പർവൈസർ തന്റെ കംപ്യൂട്ടർ സ്ക്രീനിലെ വ്യത്യാസം കണ്ടെത്തുകയും ഉടൻതന്നെ പഴയതുപോലെയാക്കുകയും ചെയ്തു. കുടിവെള്ള വിതരണത്തെ ബാധിക്കാതെ നോക്കി.’ ഓൾഡ്സ്മാർ നഗരത്തിന്റെ ഷെരീഫ് ബോബ് ഗൗൽടിയേരിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 5നാണ് സംഭവം. വിഷയത്തിൽ പ്രാദേശിക, ഫെഡറൽ സംവിധാനങ്ങൾക്കൊപ്പം എഫ്ബിഐയും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ നവംബറിൽ ഇല്ലിനോയിയിലെ ജനശുദ്ധീകരണ കേന്ദ്രത്തിനുനേരെ സമാനമായ രീതിയിൽ റഷ്യൻ ഹാക്കർമാരുടെ ആക്രമണം ഉണ്ടായിരുന്നു. എന്നാൽ കൃത്യ സമയത്ത് ഇടപെട്ടതിനാൽ അപകടം ഒഴിവായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല