സ്വന്തം ലേഖകൻ: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണ അന്വേണത്തിനു സമാനമായ രീതിയിൽ, കാപ്പിറ്റോൾ കലാപത്തെക്കുറിച്ച് സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തുമെന്നു യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി. കാപ്പിറ്റോൾ കലാപത്തിന്റെ പേരിൽ മുൻ പ്രസിഡന്റ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് നടപടികൾ യുഎസ് സെനറ്റ് തള്ളിയതോടെയാണു സ്വതന്ത്ര കമ്മീഷൻ അന്വേഷണം നടത്തുമെന്നു പെലോസി ജനപ്രതിനിധി സഭാ അംഗങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയത്.
യുഎസ് പ്രസിഡന്റായി ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താൻ ജനുവരി ആറിനു കാപ്പിറ്റോളിൽ ജനപ്രതിനിധി സഭാ, സെനറ്റ് സംയുക്ത സമ്മേളനം ചേരുന്നതിനിടെയാണു കലാപമുണ്ടായത്. കലാപത്തിൽ ഒരു പോലീസുകാരനുൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടു.
അതിനിടെ സ്റ്റിമുലസ് ചെക്കിൽ ശേഷിക്കുന്ന തുക അമേരിക്കക്കാരുടെ അക്കൗണ്ടുകളിലെത്താൻ മാർച്ച് 15 കഴിയണമെന്ന് നാൻസി പെലോസി വ്യക്തമാക്കി. സിംഗിൾ ടാക്സ് പേയർക്ക് 75,000 ഡോളർ വാർഷിക വരുമാന പരിധിയെന്നത് 50,000 ഡോളറായി കുറയ്ക്കുവാനുള്ള ശ്രമത്തിലാണ് സർക്കാർ. മാർച്ച് 8ന് പ്രതിനിധി സഭ വീണ്ടും സമ്മേളിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്താനായേക്കും.
തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ ഒരു ടൗൺ ഹാൾ മീറ്റിങ്ങിൽ തന്റെ പുതിയ ദുരിതാശ്വാസ പാക്കേജ് വിശദീകരിക്കും. പദ്ധതിയിൽ 1,400 ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് ഓരോ അമേരിക്കക്കാരനും നൽകുന്നതും സ്കൂളുകൾക്കും ടെസ്റ്റിംഗിനും വാക്സീൻ പ്രൊഡക്ഷനും വിവിധ ബില്യൺ ഡോളർ പദ്ധതികളും ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല