സ്വന്തം ലേഖകൻ: ചൊവ്വാ ഗ്രഹത്തിന്റെ ഇതുവരെ പകർത്താനാവാത്ത മനോഹര ചിത്രങ്ങൾ പങ്കുവെച്ച് നാസയുടെ പേടകം. വ്യാഴാഴ്ച ചൊവ്വാഗ്രഹത്തിലിറങ്ങിയ പേഴ്സവറൻസ് ബഹിരാകാശ ദൗത്യമാണ് അവിശ്വസനീയ ചിത്രങ്ങൾ പുറത്തു വിട്ടത്. യാത്രയുെട ഒന്നാംഘട്ടം പൂർത്തിയാക്കി പേടകം നിലംതൊടുംമുമ്പുള്ള ചിത്രമാണ് ആദ്യം ലഭിച്ചത്. ദൗത്യം ലാൻഡിങ്ങിന് 6.5 അടി ഉയരത്തിലെത്തുേമ്പാൾ പൊടിപാറുന്നതും ചിത്രങ്ങളിൽ കാണാം. പ്രതീക്ഷ സഫലമാക്കി പേഴ്സവറൻസ് ചൊവ്വയിൽ ഇറങ്ങിയത് ആവേശം നൽകുന്നുവെന്ന് പേടകത്തിന്റെ പ്രധാന എഞ്ചിനിയറായിരുന്ന ആദം സ്റ്റീറ്റ്സ്നർ പറഞ്ഞു.
വ്യാഴാഴ്ച ലഭിച്ച ചിത്രങ്ങൾ പൂർണമായി കറുപ്പും വെളുപ്പും ആയിരുന്നുവെങ്കിൽ വെള്ളിയാഴ്ച മുതൽ കളർ ചിത്രങ്ങളും അയക്കുന്നുണ്ട്. ചുവപ്പു കലർന്ന ചൊവ്വ ഉപരിതലത്തെ കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകുന്നതാണ് ചിത്രങ്ങൾ. ജെസറോ ഗർത്തത്തോടു ചേർന്ന റോവർ നിലംതൊട്ട സ്ഥലത്ത് പാറക്കൂട്ടങ്ങളും ദൃശ്യമാണ്. പക്ഷേ, അവയുടെ വലിപ്പം കുറവാണെന്നാണ് സൂചന. റോവർ നിലംതൊടുന്നതിന് 700 കിലോമീറ്റര്‍ ഉയരത്തിൽനിന്നെടുത്ത ചിത്രങ്ങൾ വരെയുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ ചൊവ്വയുമായി ബന്ധപ്പെട്ട നാസ പദ്ധതികളെ സഹായിക്കുന്ന നിരീക്ഷണങ്ങളും പേഴ്സവറൻസ് നടത്തും. റോവറിന്റെ മുകളിൽ ആവശ്യ സമയത്ത് നിരീക്ഷണം നടത്തി സഞ്ചാര യോഗ്യത ഉറപ്പാക്കാൻ കുഞ്ഞു ഹെലികോപ്റ്ററും ഘടിപ്പിച്ചിട്ടുണ്ട്. 30 ദിവസം ഈ ഹെലികോപ്റ്റർ റോവറിനു മുകളിൽ നിരീക്ഷണ പറക്കൽ നടത്തും. പേഴ്സവറൻസ് നൽകുന്ന ചിത്രങ്ങളിൽനിന്ന് ചൊവ്വയിലെ ജെസേറോ ഗർത്തമുൾപെടെ പഠന വിധേയമാക്കാൻ ലോകത്തുടനീളമുള്ള 450 ശാസ്ത്രജ്ഞരാണ് സജീവമായി രംഗത്തുള്ളത്. ഓരോ ചിത്രവും അതുകൊണ്ടു തന്നെ അതീവ പ്രാധാന്യത്തോടെയാണ് ലോകം കാത്തിരിക്കുന്നത്.
ജെസേറോ ഗർത്തത്തിന്റെ 1.2 മൈൽ അകലെയാണ് പേഴ്സവറൻസ് നിലംതൊട്ടത്. ഈ ഗർത്തം 390 കോടി കിലോമീറ്റർ മുമ്പ് ഉണ്ടായിരുന്നുവെന്ന് കരുതുന്ന കായലിന്റെ ബാക്കിയാണിത്. രണ്ടു വർഷം പേഴ്സവറൻസ് ചൊവ്വയിലുണ്ടാകും. ഇതിനിടെ, ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്നതുൾപെടെ നിരീക്ഷണ വിധേയമാക്കും.
നാസായുടെ പെഴ്സിവിയറൻസ് പേടകം ചൊവ്വയിൽ സുരക്ഷിതമായി ഇറക്കുന്നതിന് ചുക്കാൻ പിടിച്ചത് ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ സ്വാതി മോഹൻ. പെഴ്സിവിയറൻസ് റോവറും ഇൻജെന്യുവിറ്റി എന്ന ചെറുഹെലികോപ്റ്ററും അടങ്ങുന്ന പേടകത്തെ വെല്ലുവിളികൾ നിറഞ്ഞ അന്തരീക്ഷത്തിലൂടെ ദിശയും വേഗവും നിയന്ത്രിച്ച് ഇറക്കുക എന്നതായിരുന്നു ഫ്ലൈറ്റ് കൺട്രോളർ സ്വാതി നേതൃത്വം നല്കിയ ടീമിന്റെ ചുമതല. പേടകം ചൊവ്വയിൽ ഇറങ്ങിയ വിവരം ആദ്യം പ്രഖ്യാപിച്ചതും സ്വാതിയാണ്.
സൗരോർജ പാനലുകൾ സൂര്യനു നേർക്കു തിരിച്ചും ആന്റിന ഭൂമിക്കു നേർക്കാക്കിയും പേടകത്തെ ഇറക്കുകയെന്നത് വെല്ലുവിളികൾ നിറഞ്ഞ ദൗത്യമായിരുന്നുവെന്ന് അവർ പറഞ്ഞു. ലാൻഡിംഗിന് എടുത്ത സമയത്തെ ഭീകരത നിറഞ്ഞ എഴു മിനിറ്റുകളെന്നാണ് അവർ വിശേഷിപ്പിച്ചത്. സ്വാതിക്ക് ഒരു വയസുള്ളപ്പോഴായിരുന്നു മാതാപിതാക്കൾ യുഎസിലേക്കു കുടിയേറിയത്. കോർണൽ യൂണിവേഴ്സിറ്റിയിൽനിന്നു മെക്കാനിക്കൽ, ഏറോസ്പേസ് എൻജിനിയറിംഗ് ബിരുദവും മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി)യിൽനിന്ന് ഏറോനോട്ടിക്സ്/അസ്ട്രനോട്ടിക്സിൽ പിഎച്ച്ഡിയും നേടി. നാസായുടെ കസീനി ശനിദൗത്യത്തിൽ പങ്കാളിയായിരുന്നു. 2013 മുതൽ ചൊവ്വാ ദൗത്യത്തിൽ പ്രവർത്തിക്കുന്നു.
ചൊവ്വയിൽ റോവർ ഇറങ്ങിയതു സ്ഥിരീകരിച്ചുകൊണ്ട് സ്വാതി പ്രഖ്യാപനം നടത്തുന്നതിന്റെ വിഡിയോ നാസ പുറത്തിറക്കിയിട്ടുണ്ട്. അതിൽ സ്വാതി നെറ്റിയിൽ ചാർത്തിയിരിക്കുന്ന ചെറിയ പൊട്ട് ട്വിറ്ററിൽ നിറഞ്ഞ ചർച്ചയായിട്ടുണ്ട്. “കൺട്രോൾ റൂമിനെ പിടിച്ചടക്കിയ ബിന്ദി’ എന്നൊക്കെയാണു സമൂഹ മാധ്യമങ്ങളിൽ സ്വാതിയുടെ ചിത്രത്തിന് ലഭിക്കുന്ന വിശേഷണങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല