സ്വന്തം ലേഖകൻ: ഇറാൻ ആണവക്കരാറിലേക്ക് യുഎസിനെ തിരിച്ചുകൊണ്ടുവരുന്നതിനായി യൂറോപ്യൻ യൂണിയന്റെ ഇടപെടൽ. നടപടിയോട് അനുകൂലമായിട്ടാണ് ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ പ്രതികരണം. 2015ൽ ഒപ്പുവച്ച ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) അഥവാ ഇറാൻ ആണവക്കരാർ പുനഃസ്ഥാപിക്കുന്നതിന് ഇറാനുമായി ചർച്ചയ്ക്കു തയാറാണെന്നു വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
എന്നാൽ, രാജ്യത്തിനുമേൽ ചുമത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കിയാൽ മാത്രമെ ചർച്ചയ്ക്കുള്ളൂവെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്സാദെ പറഞ്ഞത്. ഉപരോധങ്ങൾ നീക്കിയാൽ ഇറാൻ നടപടികൾ പിൻവലിക്കാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫും അറിയിച്ചു.
ഉപരോധം നീക്കിയില്ലെങ്കിൽ വിദേശ പ്രതിനിധികൾക്ക് രാജ്യത്ത് പരിശോധന നടത്താനുള്ള അനുമതി റദ്ദാക്കുമെന്നാണ് ഇറാന്റെ ഭീഷണി. കരാറിൽനിന്ന് യുഎസ് പിന്മാറിയതുമുതൽ ആണവ പദ്ധതികൾ സമാധാനപരമാണെന്ന് പറയുന്ന ഇറാൻ, നിബന്ധനകൾക്ക് വിധേയമായി നിരോധിച്ച ആണവ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും മറ്റു ചിലത് തുടങ്ങുകയും ചെയ്തു.
യുഎസും യൂറോപ്യൻ സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, ജർമനി എന്നിവയും ഇറാനോട് പരിശോധന തടയുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. നീക്കം ‘അപകടകരമാണെന്ന്’ സംയുക്ത മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും നാലു രാജ്യങ്ങളും വ്യക്തമാക്കി.
ഈ വർഷം അവസാനത്തോടെ യു.എസ് സാധാരണ നിലയിലാകുമെന്ന് ബൈഡൻ
ലക്ഷക്കണക്കിന് ജനങ്ങൾക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുന്നതോടെ യു.എസ് ഈ വർഷാവസാനത്തോടെ സാധാരണനിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോ ബൈഡൻ. മിഷിഗണിലെ ഫൈസർ വാക്സിൻ ഗവേഷണകേന്ദ്രം സന്ദർശിക്കവെയാണ് ബൈഡെൻറ പ്രസ്താവന. എല്ലാവരിലും ഒരുപോലെയെത്തിക്കാൻ വാക്സിൻ നിർമാണം ത്വരിതപ്പെടുത്തേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അങ്ങനെ വന്നാൽ ഈ വർഷാവസാനത്തോടെ യു.എസ് കൊവിഡ്മുക്തമാകും. ഈ വർഷത്തെ ഡിസംബർ കഴിഞ്ഞവർഷത്തേതിൽനിന്ന് വ്യത്യസ്തമാകും. എന്നാൽ, ഒന്നിനും ഉറപ്പുപറയാനും പറ്റില്ല. കൊവിഡ് വൈറസ് നിരവധി വകഭേദങ്ങൾ കണ്ടു. ശാസ്ത്രത്തിൽ വിശ്വസിക്കുക. വൈറസ് ബാധ തടയാൻ ആവശ്യമായ കരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല