സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ഏകീകൃത ജി.സി.സി ഹെൽത്ത് പാസ്പോർട്ട് ആലോചനയിലാണെന്ന് ഒമാൻ ഡിസീസസ് സർവൈലൻസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ.സാലിം അൽ അബ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ചകളിലായി ഉണ്ടാകും. കൊവിഡ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവില്ലെന്നും ഡോ. അബ്രി പറഞ്ഞു.
സ്കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്. പരിശോധനയിൽ പുറത്തു നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്തി. മുഖാവരണം ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമായ കാരണങ്ങളാലാണ് ഇവർക്ക് രോഗം ബാധിച്ചത്. വാക്സിൻ മതിയായ അളവിൽ ലഭിച്ചു കഴിഞ്ഞാൽ അധ്യാപകരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഡോ. അബ്രി പറഞ്ഞു.
നിലവിൽ മുതിർന്നവർക്ക് വാക്സിൻ നൽകുന്നതിനാണ് മുൻഗണന. ജനുവരിയിൽ രോഗബാധിതരായ 75 ശതമാനം പേർക്കും യാത്രയിൽ നിന്നാണ് രോഗം പടർന്ന് കിട്ടിയതെന്നും ഡോ.അബ്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ 1099 എന്ന ടോൾഫ്രീ നമ്പർ സജ്ജീകരിച്ചതായി വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് വക്താവ് മേജർ മുഹമ്മദ് ബിൻ സലാം അൽ ഹാഷ്മി അറിയിച്ചു.
ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നത് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ഇടവേളക്ക് ശേഷം കൊവിഡിന്റെ രണ്ടാം വരവിന്റെ ഭീതിയിലാണ് ഒമാൻ.
2020 ഫെബ്രുവരി 24നാണ് ഒമാനിലെ ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത് മുതൽ ജാഗ്രതയോടെയും കരുതലോടെയും സ്വദേശികൾക്ക് ഒപ്പം വിദേശികളെയും ചേർത്തുപിടിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഒമാൻ നടത്തിയത്. ഏപ്രിൽ ആദ്യമാണ് ഒമാനിലെ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്ഡൗൺ അടക്കം നിയന്ത്രണങ്ങൾ നീക്കി തുടങ്ങിയത് ജൂൺ ആദ്യം മുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല