സ്വന്തം ലേഖകൻ: മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ശനിയാഴ്ച പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നത്.
റിപ്പോര്‍ട്ട് ലോകത്തിന് മുന്നില്‍ വെച്ചതിന് പിന്നാലെ കൊലപാതകത്തിന് ഉത്തരവിട്ട മുഹമ്മദ് ബിന്‍ സല്മാന് എന്തുകൊണ്ടാണ് ഉപരോധം ഏര്‍പ്പെടുത്താത്തത് എന്ന ചോദ്യങ്ങളും അമേരിക്കയില്‍ നിന്ന് പരക്കെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ജോ ബൈഡന്.
മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം. ഈ വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് സൗദി അറേബ്യയുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകുമെന്ന് ബൈഡന് അറിയിച്ചിരിക്കുന്നത്.
മുഹമ്മദ് ബിന്‍ സല്‍മാനെ ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ്, തിങ്കളാഴ്ച നമ്മള് സൗദി അറേബ്യയില്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്ന് ബൈഡന് അറിയിച്ചത്.
ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ 76 പേര്‍ക്ക് യു.എസ് ഉപരോധവും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞിരുന്നു.
ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡനാണ് മാധ്യമ പ്രവര്ത്തകന് ഖഷോഗ്ജിയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്കിയ സല്മാന് ഖഷോഗ്ജിയെ കൊല്ലുകയോ അല്ലെങ്കില്‍ പിടിച്ചുകൊണ്ടു വരികയോ ചെയ്യണമെന്നായിരുന്നു നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല