സ്വന്തം ലേഖകൻ: മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച ജനങ്ങൾക്കു നേർക്കു പോലീസ് നടത്തിയ വെടിവയ്പിൽ കുറഞ്ഞതു 18 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. മുപ്പതിലധികം പേർക്കു പരിക്കേറ്റു. 20 പേർ മരിച്ചെന്ന റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, പ്രതിഷേധക്കാർ പിന്തിരിയാൻ കൂട്ടാക്കിയിട്ടില്ല.
ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനു ശമനമില്ലാത്ത സാഹചര്യത്തിൽ പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിക്കാൻ തുടങ്ങിയെന്ന സൂചനയാണു ലഭിക്കുന്നത്. യാങ്കോൺ, മാണ്ഡലേ, ദാവേ നഗരങ്ങളിലാണു വെടിവയ്പുണ്ടായത്. യാങ്കോൺ നഗരത്തിന്റെ പല ഭാഗങ്ങളിൽ വെടിവയ്പുണ്ടായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കണ്ണീർവാതകവും ജലപീരങ്കിയും റബർ ബുള്ളറ്റും പ്രയോഗിച്ചിട്ടും പ്രതിഷേധക്കാർ പിന്തിരിയാൻ കൂട്ടാക്കാതിരുന്നപ്പോഴാണ് പോലീസ് വെടിവച്ചത്.
പ്രതിഷേധക്കാരെ നേരിടുന്നതിൽ പട്ടാളവും പോലീസിനു പിന്തുണ നല്കി. സുരക്ഷാ ഭടന്മാർ പ്രതിഷേധക്കാരെ ഓടിക്കുന്നതിന്റെയും രക്തത്തിൽ കുളിച്ച സമരക്കാരെ ഒപ്പമുണ്ടായിരുന്നവർ എടുത്തു കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യത്തിൽ പ്രചരിച്ചു. മ്യാൻമർ യുദ്ധക്കളമായിത്തീർന്നു എന്നാണ് അവിടത്തെ കർദിനാൾ ചാൾസ് മോംഗ് ബോ ട്വീറ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിനാണ് പട്ടാള നേതൃത്വം ജനകീയ നേതാവ് ഓംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിച്ചത്. സൂചിയുടെ എൻഎൽഡി പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചത് ക്രമക്കേട് നടത്തിയാണെന്നു പട്ടാളം ആരോപിക്കുന്നു. പട്ടാളത്തിനെതിരേയുള്ള ജനകീയ പ്രതിഷേധം നാൾക്കുനാൾ ശക്തിപ്പെടുകയാണ്. പ്രതിഷേധക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുമുണ്ട്.
ശനിയാഴ്ച മാത്രം 470 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെയും ധാരാളം പേർ അറസ്റ്റിലായെങ്കിലും കൃത്യമായ കണക്ക് ലഭ്യമല്ല. യുഎൻ മനുഷ്യാവകാശ ഓഫീസ് വെടിവയ്പിനെ അപലപിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അക്രമത്തിലൂടെ നേരിടുന്നത് അവസാനിപ്പിക്കാൻ പട്ടാള നേതാക്കളോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല