സ്വന്തം ലേഖകൻ: കുവൈത്തിൽ എത്തുന്ന വിദേശികളിൽ 5 വിഭാഗങ്ങളെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന് ഒഴിവാക്കി. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും (ഭാര്യ/ഭർത്താവ്/മക്കൾ) ഒന്നിച്ച് വന്നാലും തനിച്ച് വന്നാലും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ആവശ്യമില്ല. ഒപ്പം വരുന്ന ഗാർഹിക തൊഴിലാളികളെയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കും.
വിദേശ ചികിത്സയ്ക്കായി അയയ്ക്കപ്പെട്ട സ്വദേശികളും അവർക്കൊപ്പം പോയ സഹായികളും ചികിത്സ പൂർത്തിയാക്കി മടങ്ങുകയാണെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വേണ്ട. ചികിത്സയിൽ കഴിഞ്ഞ രാജ്യത്തെ കുവൈത്ത് നയതന്ത്രാലയത്തിലെ ആരോഗ്യ ഓഫിസിൽ നിന്നുള്ള സാക്ഷ്യപത്രം കരുതണം. വിദേശ സർവകലാശാലകളിൽ എൻറോൾ ചെയ്ത സ്വദേശി വിദ്യാർഥികൾ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയിലെ കൾചറൽ അറ്റാഷെയിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കിയാൽ ഇളവ് ലഭിക്കും.
യൂണിവേഴ്സിറ്റി പരീക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പൊതു/സ്വകാര്യ മെഡിക്കൽ മേഖലയിലെ ജീവനക്കാരും അടുത്ത ബന്ധുക്കളും (ഭാര്യ/ഭർത്താവ്/മക്കൾ) ഒന്നിച്ചു വന്നാലും തനിച്ചു വന്നാലും ഇളവുണ്ട്. ഒപ്പം വരുന്ന ഗാർഹിക തൊഴിലാളികൾ അത് തെളിയിക്കുന്ന രേഖ കരുതണം. തനിച്ച് യാത്ര ചെയ്യുന്ന 18 വയസ്സിൽ കുറഞ്ഞ പ്രായക്കാർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ വേണ്ട. കുവൈത്തിൽ പ്രവേശിക്കുന്ന മുഴുവൻ ആളുകളും ഷ്ലോനക് ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്തിരിക്കണമെന്നും വ്യോമയാന വകുപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല