സ്വന്തം ലേഖകൻ: മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിന് അറബ് രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് യുഎഇ. കയ്റോയിൽ നടക്കുന്ന അറബ് ലീഗ് മന്ത്രിതല ഉച്ചകോടിയിൽ യുഎഇ സംഘത്തെ നയിച്ച സഹമന്ത്രി ഖലീഫ ഷഹീർ അൽ മറാർ ആണ് അറബ് ഐക്യത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയത്.
കൊവിഡ് തടയാനുള്ള സുസ്ഥിര സംവിധാനത്തിനും ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും അറബ് നീക്കം ആവശ്യമാണ്.പലസ്തീൻ, ഇറാഖ്, ലിബിയ, യെമൻ, സുഡാൻ, സിറിയ രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളും സൗദിക്കെതിരെ ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ വിദേശ ഇടപെടലും യുഎഇ സമ്മേളനത്തിൽ ഉന്നയിച്ചു.
കിഴക്കൻ ജറുസലേം ആസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാജ്യത്തെയാണ് യുഎഇ പിന്തുണയ്ക്കുന്നതെന്നും വ്യക്തമാക്കി. സൗദിക്കെതിരായ ഹൂതി ആക്രമണത്തെയും മന്ത്രി അപലപിച്ചു. പൗരന്മാരുടെയും രാജ്യത്തെ വിദേശികളുടെയും സുരക്ഷയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും എതിരായ ഭീഷണി വച്ചുപൊറുപ്പിക്കില്ലെന്നും ഇക്കാര്യത്തിൽ യുഎഇ സൗദിക്കൊപ്പം നൽക്കുമെന്നും പറഞ്ഞു.
അബുമൂസ, ലസ്സർ ടൻപ്, ഗ്രേറ്റർ ടൻപ് ദ്വീപുകളുടെ കാര്യത്തിൽ ചർച്ചയിലൂടെ രാജ്യാന്തര കോടതി വിധിയിലൂടെയോ പരിഹരിക്കാൻ ഇറാൻ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. യെമനിലെ പ്രശ്നപരിഹാരത്തിനുള്ള റിയാദ് കരാറിനെ സ്വാഗതം ചെയ്തു. രാജ്യങ്ങൾ തമ്മിൽ സമാധാനവും സഹിഷ്ണുതയുമാണ് യുഎഇ എപ്പോഴും ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യുഎഇ–ഇറാൻ തർക്കത്തിലിരിക്കുന്ന 3 ദ്വീപുകളുടെ പരമാധികാരത്തിൽ അറബ് വിദേശ കാര്യ മന്ത്രിമാരുടെ പിന്തുണ യുഎഇയ്ക്ക്. കയ്റോയിൽ നടക്കുന്ന അറബ് ലീഗിന്റെ 155ാമത് സമ്മേളനമാണ് അബുമൂസ, ലസ്സർ ടൻപ്, ഗ്രേറ്റർ ടൻപ് ദ്വീപുകളുടെ കാര്യത്തിൽ യുഎഇയ്ക്കുള്ള പിന്തുണ ആവർത്തിച്ചത്. ദ്വീപുകളുടെ കാര്യത്തിൽ ഇറാന്റെ അവകാശവാദം തള്ളുകയും ചെയ്തു.
അറബ് ലോകം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നതെന്നും വിവിധ മേഖലകളിലെ സംഘർഷങ്ങൾ കാരണം വലിയ ഭീഷണികളാണ് മേഖല നേരിടുന്നതെന്നും കൊവിഡ്-19 മഹാമാരിയടക്കമുള്ള ദുരിതങ്ങളുമായി കുടിയൊഴിപ്പിക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളാണ് ദൈനംദിന ജീവിതം തള്ളിനീക്കുന്നതെന്നും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
അറബ് രാജ്യങ്ങൾ ഐക്യം കൂടുതൽ ശക്തിപ്പെടുത്തണമെന്നും സംയുക്ത പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഫലസ്തീൻ ജനതയുടെ കാര്യത്തിൽ സൗദി അറേബ്യക്ക് ഉറച്ച നിലപാടുണ്ട്. ആ നിലപാട് വീണ്ടും ഞങ്ങൾ സ്ഥിരീകരിക്കുന്നു. സമാധാനപ്രകിയ പുനരുജ്ജീവിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ അധിനിവേശത്തിെൻറ എല്ലാ രീതികളെയും സൗദി അറേബ്യ നിരസിക്കുന്നുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല