സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് പാരിസില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനം അടിയന്തിരമായി ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഫ്രാന്‍സ് വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അടിയന്തിരമായി ഇറക്കിയത്.
വിമാനം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ യാത്രക്കാരന് മറ്റു യാത്രക്കാരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഫ്ലൈറ്റ് അറ്റന്‍ഡന്റിനെ കൈയ്യേറ്റം ചെയ്തു. കോക്ക്പിറ്റ് വാതില്‍ തള്ളി തുറക്കാനും ശ്രമം നടത്തി.
യാത്രക്കാരന്റെ പെരുമാറ്റം അസ്സഹനീയമായതിനെ തുടര്‍ന്ന് ഫ്ളൈറ്റ് കാമന്‍ഡര്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനായി അനുമതി തേടുകയായിരുന്നു. ഇന്ത്യന്‍ വംശജനായ യാത്രികനെ കസ്റ്റഡിയില്‍ എടുത്തു. വിമാന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം. ഇന്ത്യക്കാരനായ ഒരു യാത്രക്കാരനാണ് പ്രശ്നം ഉണ്ടാക്കിയത് എന്നു മാത്രമാണ് പുറത്തുവിട്ട വിവരം. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതര്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
യാത്രക്കാരന്റെ അതിക്രമവും അതിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ചും അന്വേഷിച്ചു വരികയാണെന്നും പെരുമാറ്റ ദൂഷ്യത്തിന് യുക്തിസഹമായ വിശദീകരണമില്ലെന്നും ഫ്രാൻസ് ദേശീയ അേന്വഷണ ഏജൻസി ഉദ്യോഗസ്ഥൻ ഇവൈലോ ആൻജലോവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല