
സ്വന്തം ലേഖകൻ: ഡോണൾഡ് ട്രംപിന്‍റെ പിൻഗാമിയായി ജോ ബൈഡൻ എത്തിയതോടെ യു.എസ്- റഷ്യ ബന്ധം കൂടുതൽ ഉഷ്മളമാകുമെന്ന് പ്രവചിച്ചവർക്ക് തെറ്റി. ബുധനാഴ്ച റഷ്യൻ പ്രസിഡന്‍റിനെതിരെ ബൈഡൻ നടത്തിയ പ്രസ്താവനയോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ കൊമ്പു കോർക്കൽ വീണ്ടും പഴയ കാലത്തോളം ശക്തമായി.
കൊലയാളി പുടിൻ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെ കുറിച്ച് അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രതികരണം. യു.എസ് ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ നേതാവ് ഇടപെട്ടുവെന്ന ഇന്‍റലിജൻസ് റിപ്പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.
പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്ക് വിഷം നൽകി കൊലപാതക ശ്രമം നടത്തിയ സംഭവത്തിൽ പുടിൻ ഉത്തരവാദിയാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു ബൈഡൻ്റെ മറുപടി. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാൻ അടുത്തിടെ അമേരിക്ക തീരുമാനമെടുത്ത സാഹചര്യത്തിൽ പ്രതികരണം ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്തതതോടെ റഷ്യ രംഗത്തെത്തി.
അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അേന്റാനോവിനെ മോസ്കോയിലേക്ക് തിരിച്ചു വിളിച്ചാണ് റഷ്യ പ്രതികരിച്ചത്. ഇത് യുഎസ് സർക്കാരിനുള്ള ശക്തമായ താക്കീതായി കരുതപ്പെടുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം വീണ്ടും വഷളാകുന്നതിന്‍റെ ഉത്തരവാദിത്വം പൂർണമായി അമേരിക്കക്കാകുമെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റ്യാബ്കോവ് പറഞ്ഞു.
നേരത്തെ റഷ്യൻ പ്രസിഡന്‍റിനെതിരെ മുൻ പ്രസിഡന്‍റ് ട്രംപ് കാര്യമായി എതിർപ് പ്രകടിപ്പിച്ചിരുന്നില്ല. സമാനമായി, പുടിൻ കൊലയാളിയാണോയെന്ന് 2017ൽ ട്രംപിനോട് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അമേരിക്ക അത്ര ശുദ്ധമാണോ എന്നായിരുന്നു മറുചോദ്യം. 2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി വോട്ടുറപ്പിക്കാൻ റഷ്യ ശ്രമം നടത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ആരോപണം റഷ്യ തള്ളിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല