
സ്വന്തം ലേഖകൻ: ഭരണം നിലനിർത്താൻ പാടുപെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു. ഫലപ്രഖ്യാപനം 90 ശതമാനം പൂർത്തിയാകുേമ്പാൾ കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റ് അകലെയാണ് നെതന്യാഹുവിന്‍റെ തീവ്ര വലതുപക്ഷ സഖ്യം. പ്രതിപക്ഷത്തെ മറ്റൊരു തീവ്ര വലതുപക്ഷ കക്ഷി കൂടി പിന്തുണ നൽകിയാലും ഏഴു സീറ്റേ ലഭിക്കൂ.
യഥാർഥ ചിത്രം ലഭിക്കാൻ അവസാന ഫലം വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായി രാഷ്ട്രീയ പ്രതിസന്ധി ഇസ്രായേലിനെ തുറിച്ചുനോക്കുമെന്നാണ് സൂചന. രാജ്യത്തിന്‍റെ ചരിത്രത്തിൽ ദീർഘകാലം പ്രധാനമന്ത്രി പദം അലങ്കരിച്ച റെക്കോഡുള്ള നെതന്യാഹു തന്‍റെ ലിക്കുഡ് പാർട്ടി വീണ്ടും ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സാക്ഷാത്കരിക്കാൻ പ്രതിപക്ഷത്തെ ‘യമീന’ എന്ന കക്ഷി കൂടി കനിയേണ്ടിവരും.
നേരത്തെ നെതന്യാഹുവിനൊപ്പമായിരുന്ന ഈ പാർട്ടി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രധാന പ്രതിപക്ഷ കക്ഷിയായ യായർ ലാപിഡിന് 17 സീറ്റാണുള്ളത്. 2009 മുതൽ ഇസ്രായേലിൽ അധികാരം നിലനിർത്തുന്ന നെതന്യാഹു അതിന് മുമ്പും മൂന്നു തവണ പ്രധാനമന്ത്രിയായിരുന്നു. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന്‍റെ രാജിക്കായി സമ്മർദം ശക്തമാണ്.
കേവല ഭൂരിപക്ഷം പിടിക്കുകയോ പ്രതിപക്ഷത്തെ കക്ഷികളെ കൂടെക്കൂട്ടുകയോ ചെയ്യാനായില്ലെങ്കിൽ ഇസ്രയേൽ അഞ്ചാം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല