
സ്വന്തം ലേഖകൻ: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കൺവൻഷൻ ഹാളുകൾ തുടങ്ങിയവയ്ക്ക് 5000 -10000 രൂപ വരെ പിഴ ഈടാക്കാൻ കർണാടക സർക്കാർ നീക്കം. നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ബിബിഎംപി പരിധിയിൽ കോവിഡ് ബാധിതരുടെ കൈകളിൽ മുദ്ര കുത്തുമെന്നും മന്ത്രി സുധാകർ പറഞ്ഞു. ബിബിഎംപിയുടെ 8 സോണൽ കമ്മിഷണർമാരുമായി യോഗം ചേർന്ന ശേഷമാണ് തീരുമാനം.
ബസ് സ്റ്റേഷനുകൾ, മാർക്കറ്റുകൾ, തിയറ്ററുകൾ, കൺവൻഷൻ ഹാളുകൾ, സ്കൂളുകൾ, കോളജുകളിലെല്ലാം സുരക്ഷാ മാനദണ്ഡം പാലിക്കുന്നുവെന്നുറപ്പു വരുത്താൻ ബിബിഎംപി മാർഷലുമാരെ വിന്യസിച്ചിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകളിൽ 500 പേർക്കും ഹാളുകളിൽ 200 പേർക്കുമാണ് നിലവിൽ അനുമതിയുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇവിടങ്ങളിൽ എത്തുന്നവർ മാസ്കും സാമൂഹിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സ്ഥാപന ഉടമകളും പരിപാടികളുടെ സംഘാടകരുമാണ്. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിൽ മാസ്കും സാമൂഹിക അകലവും പാലിക്കാത്തവരിൽ നിന്നു 250 രൂപയും ഗ്രാമപ്രദേശങ്ങളിൽ 100 രൂപയും പിഴ ഈടാക്കുമെന്നും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.
പുതിയ പിഴ നിരക്ക് ഇങ്ങനെ:
എസിയില്ലാത്ത ഹാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവയ്ക്ക്- 5000 രൂപ.
500 പേരിൽ കൂടുതലാളുകളെ ഉൾക്കൊള്ളിക്കാനാകുന്ന എസി ഹാളുകൾ, ബ്രാൻഡഡ് ഷോപ്പുകൾ, ഷോപ്പിങ് മാളുകൾ-10000 രൂപ.
ത്രീ സ്റ്റാർ ഹോട്ടലുകൾക്കും ഇതിനു മുകളിലുള്ളവയ്ക്കും, – 10000 രൂപ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല