
സ്വന്തം ലേഖകൻ: തൊഴിൽ രംഗത്ത് ബഹ്റൈനിവത്കരണത്തിനുള്ള നടപടികളുമായി രാജ്യം മുേന്നാട്ട്. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ നിർണായക പദവികളിൽ പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിൽ മേൽത്തട്ടിലും മധ്യതലത്തിലുമുള്ള ഭരണ നിർവഹണ പദവികളിൽ ബഹ്റൈനിവത്കരണം 90 ശതമാനത്തിൽ അധികമായെന്ന് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് വെളിപ്പെടുത്തി. 2019 മുതൽ സൂപ്പർവൈസറി പദവികളിൽ 66 സ്വദേശികളെ നിയമിച്ചു. റോഡ് നിർമാണം, കെട്ടിട നിർമാണം, ശുചിത്വം, പാർക്കുകൾ തുടങ്ങി മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മേൽനോട്ട ചുമതല സ്വദേശികളെ ഏൽപിക്കുകയാണ് ലക്ഷ്യം.
യുവജനങ്ങളായ സ്വദേശികളെ മന്ത്രാലയത്തിലെ നിർണായക പദവികളിൽ നിയമിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നൽകിയിരുന്നതായി മന്ത്രി പറഞ്ഞു. തൊഴിൽ മേഖലയിൽ ബഹ്റൈനികൾക്ക് മുഖ്യപരിഗണന നൽകുന്ന ‘ബഹ്റൈൻ സാമ്പത്തിക ദർശനം 2030’ അനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിവിധ തസ്തികകളിൽ 2016 മുതൽ കഴിഞ്ഞ വർഷം അവസാനം വരെ 1142 പ്രവാസികളുടെ കരാർ അവസാനിപ്പിച്ചതായി മന്ത്രി ഡോ. മജീദ് അൽ നുെഎമി കഴിഞ്ഞ ദിവസം പാർലമെൻറിൽ അറിയിച്ചിരുന്നു. ഇക്കാലയളവിൽ 3653 ബഹ്റൈനികളെ നിയമിക്കുകയും ചെയ്തു. 100 ശതമാനം ബഹ്റൈനിവത്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ, പ്രവാസികളുടെ സ്ഥാനത്ത് സ്വദേശികളെ പ്രധാനപ്പെട്ട തസ്തികകളിൽ നിയമിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. മന്ത്രാലയത്തിലെ നേതൃപരമായ പദവികൾ ഏറ്റെടുക്കാൻ ബഹ്റൈനികളെ പ്രാപ്തരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല