
സ്വന്തം ലേഖകൻ: മ്യാൻമറിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 11 പ്രക്ഷോഭകർ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ മാസം ഒന്നിന് പട്ടാള അട്ടിമറിയെ തുടർന്നാരംഭിച്ച ജനാധിപത്യ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 320 ആയി. 2.981 പേർ അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായ 300 പേരെ കൂടി ഇന്നലെ വിട്ടയച്ചു. തലേന്ന് 600 പേരെ വിട്ടയച്ചിരുന്നു.
പട്ടാള ഭരണകൂടത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ 2 കമ്പനികൾക്കെതിരെ യുഎസും ബ്രിട്ടനും കർശന ഉപരോധം ഏർപ്പെടുത്തി. കോവിഡ് മൂലം ഗുരുതര പ്രതിസന്ധിയിലായിരുന്ന മ്യാൻമറിന്റെ സമ്പദ്‍വ്യവസ്ഥ പ്രക്ഷോഭം തുടർന്നാൽ 10 % കൂടി ഇടിയുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകി.
കടുത്ത അടിച്ചമർത്തലിനിടയിലും പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭം തുടരുന്നു. ജനകീയ നേതാവ് ഓങ് സാൻ സൂ ചിയുടെ നാഷനൽ ഡെമോക്രാറ്റിക് പാർട്ടി ആസ്ഥാനത്തിനു നേരെ ഇന്നലെ ചിലർ ബോംബെറിഞ്ഞു. സമീപവാസികൾ ഓടിയെത്തി തീയണച്ചതിനാൽ അത്യാഹിതമില്ല. നാളെ വൻ പ്രക്ഷോഭത്തിനും ആഹ്വാനമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല