
സ്വന്തം ലേഖകൻ: യുകെയിൽ ഓക്സ്ഫഡ് വാക്സിനെടുത്തവരിൽ രക്തം കട്ട പിടിച്ച് മരിച്ചത് 7 പേർ മാത്രമെന്ന് കണക്കുകൾ. ഇതുവരെ വാക്സിൻ ലഭിച്ച 18.1 ദശലക്ഷം ആളുകളിൽ 30 പേർക്ക് രക്തം കട്ട പിടിക്കൽ റിപ്പോർട്ട് ചെയ്തതായും മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്‌ആർഎ) സ്ഥിരീകരിച്ചു.
മാർച്ച് 30 വരെ ഏഴ് പേർ ഇത്തരത്തിൽ മരിച്ചു. രക്തം കട്ടപിടിക്കുന്നതും ഓക്സ്ഫോർഡ് വാക്സിനും തമ്മിൽ കാര്യകാരണ ബന്ധം ഉണ്ടെന്ന് തെളിയിക്കുന്ന ഒന്നും തന്നെ നിലവിൽ ലഭ്യമല്ലെന്നും അധികൃതർ പറഞ്ഞു. കൂടാതെ വാക്സിൻ നൽകുന്ന പരിരക്ഷ പരിഗണിയ്ക്കുമ്പോൾ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക തള്ളിക്കളയാമെന്നും എംഎച്ച്‌ആർഎ വ്യക്തമാക്കി.
എങ്കിലും രക്തം കട്ട പിടിക്കൽ സംഭവങ്ങളും ഓക്സഫഡ് വാക്സിനേഷനും തമ്മിൽ ബന്ധമുണ്ടോയെന്നും മരണങ്ങൾ യാദൃശ്ചികമാണോ എന്നും നിർണ്ണയിക്കാൻ കൂടുതൽ അന്വേഷണം നടത്തും. കോവിഡ് വ്യാപനം തടയുന്നതിൽ ഓക്സ്ഫഡ് – അസ്ട്രാസെനെക്ക വാക്സിൻ്റെ പ്രവർത്തനം അതിൻ്റെ അപകട സാധ്യതകളെ മറികടക്കുന്നുവെന്നും പൊതുജനങ്ങൾക്ക് വാക്സിൻ നൽകുന്നത് തുടരേണ്ടതാണെന്നും എംഎച്ച്‌ആർഎയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ജൂൺ റെയിൻ പറഞ്ഞു.
2020 ഡിസംബർ 9 മുതൽ ഈ വർഷം മാർച്ച് 21 വരെ 15.8 ദശലക്ഷം അസ്ട്രസെനെക വാക്സിൻ്റെ ഡോസുകളാണ് യുകെയിൽ വിതരണം ചെയ്തത്. ഏകദേശം 2.2 ദശലക്ഷം രണ്ടാം ഡോസുകളും ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല