സ്വന്തം ലേഖകൻ: യുകെയിൽ മോഡേണ വാക്സിൻ വിതരണത്തിന് തുടക്കമായി. അമ്മാൻഫോർഡിൽ നിന്നുള്ള 24 കാരിയായ എല്ലി ടെയ്ലർ മോഡേൺ വാക്സിൻ സ്വീകരിച്ച യുകെയിലെ ആദ്യത്തെ വ്യക്തിയായി. രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാമിലെ ഏറ്റവും പുതിയ വാക്സിനാണ് മോഡേണ.
ലാനെല്ലിയിലെ ഒരു തുടർ വിദ്യാഭ്യാസ കോളേജിൽ ജോലി ചെയ്യുന്ന ടെയ്ലർക്ക് കാർമാർത്തനിലെ വെസ്റ്റ് വെയിൽസ് ജനറൽ ആശുപത്രിയിലാണ് കുത്തിവെപ്പെടുത്തത്. മോഡേണ വാക്സിൻ്റെ ആദ്യ ബാച്ച് ചൊവ്വാഴ്ച വെയിൽസിൽ എത്തിച്ചിരുന്നു. വാക്സിൻ്റെ 5,000 ഡോസ് കാർമത്തൻഷയർ, സെറിഡിജിയൻ, പെംബ്രോക്ക്ഷെയർ എന്നിവിടങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി.
മോഡേണ ജാബിന്റെ 17 ദശലക്ഷം ഡോസുകൾ യുകെ വാങ്ങിയിട്ടുണ്ട്, ഇത് 8.5 ദശലക്ഷം ആളുകൾക്ക് മതിയാകും. മൂന്നാം ഘട്ട ഫലങ്ങൾ പ്രകാരം മൊഡേണ വാക്സിന് 100% ഫലപ്രാപ്തിയാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
ആരോഗ്യ പ്രവർത്തകർ നിങ്ങളെ ബന്ധപ്പെടുന്ന ഉടൻ തന്നെ ആദ്യ ജാബ് എടുക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് അഭ്യർത്ഥിച്ചു. യുകെയിൽ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ച മൂന്നാമത്തേതാണ് മോഡേണയുടെ വാക്സിൻ. ഫൈസർ-ബയോഎൻടെക്, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി-അസ്ട്രാസെനെക വാക്സിനുകൾ ഇതിനകം തന്നെ രാജ്യ വ്യാപകമായി വിതരണം തുടങ്ങിക്കഴിഞ്ഞു.
അതിനിടെ ഓക്സ്ഫഡ്-ആസ്ട്രാസെനെക വാക്സിന് സംബന്ധിച്ച രക്തം കട്ട പിടിക്കൽ ആശങ്ക കാരണം കുട്ടികളില്‍ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനെക വാക്സിന് നല്‍കുന്നത് യുകെ തല്ക്കാലം നിര്‍ത്തിവെയ്ക്കണമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞന് ആവശ്യപ്പെട്ടിരുന്നു. വാക്സിന് രക്ത കട്ട പിടിക്കാൻ കാരണമാകുന്നുണ്ടോ എന്ന് റെഗുലേറ്റര്‍ അന്വേഷണ വിധേയമാക്കുന്ന സാഹചര്യത്തിൽ ഫലങ്ങൾ പുറത്തുവരുന്നത് വരെ വിലക്ക് തുടരാനാണ് സാധ്യത.
മെയ് മാസത്തോടെ വിദേശ യാത്രകൾക്കുള്ള വിലക്ക് സർക്കാർ നീക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ ചിലവേറിയ കോവിഡ് പരിശോധനയ്ക്ക് ബദൽ മാർഗങ്ങൾ തേടി സർക്കാർ. നിലവിൽ ബ്രിട്ടനിലെത്തുന്ന എല്ലാ യാത്രക്കാർക്കും വിലയേറിയ ‘ഗോൾഡ്-സ്റ്റാൻഡേർഡ്’ പരിശോധന ആവശ്യമാണ്. എന്നാൽ ഈ ടെസ്റ്റുകൾക്ക് പകരമായി ഓൺ-ദി-സ്പോട്ട് ടെസ്റ്റുകൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് ആലോചിക്കാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം ബോറിസ് ജോൺസൺ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല