സ്വന്തം ലേഖകൻ: വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പള്ളിമണികൾ 99 തവണ മുഴങ്ങി; ദുഃഖസൂചകമായി ലണ്ടനിലും എഡിൻബറയിലുമുൾപ്പെടെ 41 വീതം ആചാരവെടികളും. വെള്ളിയാഴ്ച 99–ാം വയസ്സിൽ മരിച്ച ഫിലിപ് രാജകുമാരന് രാജകീയ യാത്രയയപ്പു നൽകുകയാണു ബ്രിട്ടൻ.
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരന്റെ മരണം ഔപചാരികമായി പ്രഖ്യാപിച്ച് ലണ്ടൻ, എഡിൻബറ, കാർഡിഫ്, ബെൽഫാസ്റ്റ്, ജിബ്രാൾട്ടർ എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്കാണ് ആചാരവെടി മുഴങ്ങിയത്. പിന്നാലെ 8 ദിവസത്തെ ദുഃഖാചരണത്തിനു തുടക്കമായി.
ബ്രിട്ടിഷ് റോയൽ നേവിയുടെ കപ്പലുകളിലും ചടങ്ങു നടന്നു. രാജകുടുംബത്തിലെ പ്രമുഖനെന്നതിനൊപ്പം ഫിലിപ് രാജകുമാരൻ രണ്ടാം ലോകയുദ്ധകാലത്തു റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചതു കൂടി മാനിച്ചാണിത്. സംസ്കാരച്ചടങ്ങുകൾ 17ന് വിൻസർ കാസിലിലെ സെന്റ് ജോർജ്സ് ചാപ്പലിൽ നടക്കും.
കോവിഡ് കാലത്തു ജനക്കൂട്ടമൊഴിവാക്കാൻ കൊട്ടാരത്തിനുമുന്നിൽ പൂക്കൾ വയ്ക്കുന്നതിനു പകരം ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്യണമെന്നു ബക്കിങ്ങാം കൊട്ടാരം ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഫിലിപ് രാജകുമാരന് ആദരമർപ്പിച്ച് പാർലമെന്റ് ജനസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല