
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,209 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,31,991 ആയി. മരണസംഖ്യ 2,91,331 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 3,57,295 പേര് രോഗമുക്തരായി. ആകെ കോവിഡ് മുക്തരുടെ എണ്ണം 2,27,12,735 ആയി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 30,27,925 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
കോവിഡിനെ പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുന്നതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന വൈറ്റ് ഫംഗസ് രോഗം പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ബീഹാറിലെ പട്നയിലാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പട്നയിലെ ഒരു ഡോക്ടര്‍ക്കും രോഗം ബാധിച്ചതായി ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൃക്ക, തലച്ചോറ്, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, ചര്‍മം, നഖം, വായ എന്നീ ഭാഗങ്ങളിലാണ് വെറ്റ് ഫംഗസ് ബാധിക്കുന്നത്. ശ്വാസകോശത്തേയും വൈറ്റ് ഫംഗസ് ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബ്ലാക് ഫംഗസിന് സമാനമായി കുറഞ്ഞ രോഗപ്രതിരോധ ശേഷി ഉള്ളവരെയാണ് രോഗം ബാധിക്കുകയെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം ബ്ലാക് ഫംഗസ് രോഗത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയ്ക്ക് കാരണമായേക്കാം.
പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടര്‍ന്നാല്‍ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്. അപൂര്‍വ രോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ബ്ലാക്ക് ഫംഗസ് രോഗം രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികള്‍, പ്രമേഹ രോഗികള്‍, എച്ച്.ഐ.വി രോഗികള്‍, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികള്‍ അല്ലെങ്കില്‍ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികള്‍ തുടങ്ങിയവരെയാണ് ബാധിക്കുക.
കൊവിഡ് രോഗം വന്ന് ഭേദമായവര്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് മൂലമുണ്ടാകുന്ന രോഗമാണ് ബ്ലാക് ഫംഗസ് എന്ന തെറ്റിദ്ധാരണ വന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് മൂലം ഉണ്ടായിട്ടുള്ള ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല