
സ്വന്തം ലേഖകൻ: സൗദിവൽക്കരണത്തിൻ്റെ വേഗം കൂട്ടാൻ നിതാഖാത് 2.0 അവതരിപ്പിച്ച് സൗദി. തൊഴിൽ വിപണിക്ക് അനുസൃതമായി വിപണിയെ കാര്യക്ഷമമാക്കുകയും വികസിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിടുന്ന ‘നിതാഖാത് മുത്വവർ’ എന്ന പദ്ധതിയാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. നടപ്പാക്കിവരുന്ന പരിവർത്തന പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നായാണ് നിതാഖാത്തിനെ മന്ത്രാലയം കാണുന്നത്.
അതോടൊപ്പം സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും മാന്യവും ആകർഷകവുമായ ജോലികൾ ലഭ്യമാക്കുകയും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുന്ന പദ്ധതികൂടിയാണിത്. മൂന്നു പ്രധാന സവിശേഷതകളാണ് വികസിച്ച നിതാഖാത് പദ്ധതിക്കുള്ളതെന്ന് മാനവ വികസന മന്ത്രാലയം പറഞ്ഞു.
സ്വകാര്യ മേഖലയുടെ സ്ഥിരത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത മൂന്നു വർഷത്തേക്കുള്ള വ്യക്തവും സുതാര്യവുമായ പ്രവർത്തന പദ്ധതിയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് സ്ഥാപനങ്ങളുടെ നിശ്ചിതവും നിർണിതവുമായ വലുപ്പമനുസരിച്ചുള്ള നിലവിലെ സ്വദേശിവത്കരണ രീതിക്കു പകരം സ്ഥാപനത്തിന് ആവശ്യമായ സ്വദേശിവത്കരണ അനുപാതം ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായി നേരിട്ടും രേഖാമൂലമുള്ള സമയവാക്യത്തിലൂടെയും നിശ്ചയിക്കുക എന്നതാണ്.
മൂന്നാമത്തേത് നിതാഖാത് പ്രോഗ്രാം സംവിധാനങ്ങൾ ലളിതമാക്കുന്നതിനും അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിതാഖാത്തിലെ പൊതുസ്വഭാവമുള്ള തൊഴിൽ മേഖലയെ ലയിപ്പിക്കും. ഇതിെൻറ ഭാഗമായി നിതാഖാത്തിലെ തൊഴിൽ മേഖലകളെ 85ൽ നിന്ന് 32 ആക്കി മാറ്റും. മാനവ വിഭവശേഷി മന്ത്രാലയം നേരേത്ത ആരംഭിച്ച സ്വദേശിവത്കരണ പദ്ധതികളുടെ തുടർച്ചയാണ് വികസിപ്പിച്ച നിതാഖാത് പദ്ധതി.
2024ഒാടെ 3,40,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് വികസിപ്പിച്ച നിതാഖാത് പദ്ധതി ആവിഷ്കരിച്ചിക്കുന്നത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും മിനിമം വേതനം നിശ്ചയിക്കുന്നതിനും 2011ലാണ് നിതാഖാത് പദ്ധതി ആദ്യഘട്ടം ആരംഭിച്ചത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല