
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് എത്തുന്നവരിൽ ചില വിഭാഗങ്ങൾക്കുകൂടി ഖത്തറിൽ ഹോട്ടൽ ക്വാറൻറീനിൽ ഇളവ്. ഇതു സംബന്ധിച്ച പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യക്കാരുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് പുറമേ, മാനദണ്ഡങ്ങളോടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇളവ് ബാധകമാകും.
എന്നാൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഈ ഇളവുകൾ ബാധകമല്ല. ഇവിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതി തുടരുന്നതാണ് കാരണം. ഈ വിഭാഗത്തിൽപ്പെടാത്ത ഖത്തറിൽനിന്നോ വിദേശത്തുനിന്നോ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഹോട്ടൽ ക്വാറൻറീനും ഹോം ക്വാറൻറീനും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ കോവിഡ്-19 ബാധിച്ച് രോഗമുക്തി നേടിയവർക്കും ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, ഖത്തറിൽനിന്ന് രോഗം വന്ന് ഭേദമായവർക്ക് മാത്രമായിരിക്കും ഈ ഇളവ് ബാധകമാകുക. ഗ്രീൻ ലിസ്റ്റിലുൾപ്പെടുന്ന രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ഏഴ് ദിവസത്തെ ഹോം ക്വാറൻറീൻ വ്യവസ്ഥ പാലിക്കണം. ഹോം ക്വാറൻറീൻ അണ്ടർടേക്കിങ് ഫോറത്തിൽ ഒപ്പുവെക്കുകയും വേണം.
ഗ്രീൻ ലിസ്റ്റിലുൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള (ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ് രാജ്യക്കാർ ഒഴികെ) താഴെ പറയുന്ന ആളുകളെ ഹോട്ടൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, അവർ ഏഴ് ദിവസത്തെ ഹോം ക്വാറൻറീൻ വ്യവസ്ഥകൾ പാലിച്ചിരിക്കണം. 18 വയസ്സിന് താഴെയുള്ള വാക്സിനെടുക്കാത്ത കുട്ടികൾ, ഖത്തറിലേക്ക് ഒറ്റക്ക് വരുകയാണെങ്കിലും രക്ഷിതാക്കൾക്ക് ഒപ്പമാണെങ്കിലും രക്ഷിതാക്കൾ വാക്സിനെടുത്തവരാണെങ്കിലും ഹോം ക്വാറൻറീനിൽ പോകണം. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാകാത്ത യാത്രക്കാർ ഏഴ് ദിവസത്തെ ക്വാറൻറീനിൽ പോകുകയോ അല്ലെങ്കിൽ, 14 ദിവസം പൂർത്തിയാക്കുകയോ വേണം.
75 വയസ്സിന് മുകളിലുള്ള വാക്സിൻ എടുക്കാത്തവർ, വാക്സിൻ എടുത്ത ഭർത്താവിെൻറ കൂടെയോ വീട്ടിലുള്ളവരുടെ കൂടെയോ ഖത്തറിലെത്തുന്ന ഗർഭിണി, വാക്സിൻ എടുത്ത ഭർത്താവിന് കൂടെയോ വീട്ടിലുള്ളവരുടെ കൂടെയോ ഖത്തറിലെത്തുന്ന രണ്ട് വയസ്സിന് താഴയുള്ള കുട്ടിയെ മുലയൂട്ടുന്ന മാതാവ്, രാജ്യത്തിെൻറ ചെലവിൽ വിദേശത്ത് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തുന്ന വാക്സിനെടുക്കാത്തവർ എന്നിവരും ഖത്തറിൽ തിരിച്ചെത്തുന്ന സമയം ഹോം ക്വാറൻറീനിലാണ് കഴിയേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല