
സ്വന്തം ലേഖകൻ: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. സുധീർ കുമാർ ശുക്ലയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിച്ചും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുമാണ് അധ്യാപകൻ ട്വിറ്ററിൽ പോസ്റ്റുകൾ ഇട്ടത്.
ഇതേ തുടർന്ന് ഇദ്ദേഹത്തിെൻറ വിദ്യാർഥികൾ അടക്കമുള്ളവർ പോസ്റ്റിന് കീഴിൽ പ്രതിഷേധവുമായി രംഗത്തെത്തി. ആ സമയത്തെല്ലാം ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇദ്ദേഹം എടുത്തത്. പിന്നീട് വിദ്യാർഥികൾ ഈ അധ്യാപകൻ്റെ ക്ലാസുകൾ ബഹിഷ്കരിക്കുന്ന ഘട്ടം വരെയെത്തി. തുടർന്ന് സർവകലാശാല അധികൃതർ അധ്യാപകനെ പിരിച്ചുവിടുകയായിരുന്നു.
പിന്നീട് ഇദ്ദേഹം തൻ്റെ അപക്വമായ പെരുമാറ്റത്തിന് മാപ്പ് അപേക്ഷിക്കുകയും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തെങ്കിലും പ്രതിഷേധം അടങ്ങിയില്ല. പ്രതിഷേധത്തെ തുടർന്ന് ഡോ. സുധീർകുമാർ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കർഷക സമരം. സി.എ.എ-എൻ.ആർ.സി സമരം തുടങ്ങിയവക്കെതിരെയും ഡോ. സുധീർകുമാർ നേരത്തേ വിദ്വേഷ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വതന്ത്ര ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച രാജ്യമാണ് ഒമാൻ. മനുഷ്യത്വരഹിതമായ കാര്യങ്ങളെ, അത് ആർക്കെതിരെ ആയാലും ന്യായീകരിക്കുന്ന നടപടിയെ അംഗീകരിക്കാൻ ആകില്ല എന്നും ട്വിറ്ററിൽ പ്രതിഷേധിച്ചവർ പറയുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല