
സ്വന്തം ലേഖകൻ: യുഎഇയിൽ മൂന്നിൽ രണ്ടുപേർക്കും കണ്ണിന് വരൾച്ച. കണ്ണിലെ ജലാംശം നഷ്ടപ്പെടുന്നതു മൂലം നേത്രരോഗങ്ങൾ കൂടുന്നതായി പഠനം തെളിയിക്കുന്നു. 452 പേരിൽ നടത്തിയ ഓക്യുലർ സർഫേസ് ഡിസീസ് ഇൻഡെക്സിലാണ് ഈ കണ്ടെത്തൽ. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ് വിദ്യാർഥികൾ, അധ്യാപകർ, വിവിധ ആശുപത്രി ജീവനക്കാർ എന്നിവരാണ് പഠനത്തിൽ പങ്കാളികളായത്.
ദിവസേന ദീർഘനേരം സ്ക്രീനിൽ നോക്കി ഇരിക്കുന്നതും ശീതീകരിച്ച മുറികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും കണ്ണിലെ വരൾച്ച കൂട്ടും. കാലാവസ്ഥാ വ്യതിയാനവും കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നതും വരൾച്ചയ്ക്ക് കാരണമാകുന്നു.
കണ്ണുചിമ്മാതെ സ്ക്രീനിൽ കൂടുതൽ നേരം നോക്കിയിരുന്നാൽ കണ്ണുനീരിന്റെ ലെയറിനെ ബാധിക്കുമെന്ന് ബിഎംജി ഒഫ്താൽമോളജി ജേണലിൽ പറയുന്നു. സാധാരണ അഞ്ചിൽ ഒരാൾക്കു മാത്രമാണ് വരൾച്ചയുണ്ടാകുക. നിലവിലെ റിപ്പോർട്ട് ശരാശരിയെക്കാൾ മൂന്നിരട്ടിയിലേറെയാണ്.
6 മണിക്കൂറിൽ കൂടുതൽ സ്ക്രീനിൽ നോക്കി ഇരിക്കുന്നവർക്ക് 66%വും മൂന്നു മുതൽ ആറു മണിക്കൂർ വരെ സ്ക്രീനിൽ നോക്കിയിരിക്കുന്നവർക്ക് 61% വരൾച്ചയുണ്ടാകാം. 3 മണിക്കൂറിൽ താഴെ സ്ക്രീനിൽ ഇരിക്കുന്നവരുടേത് 50% ആയിരിക്കും. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് കൂടുതൽ വരൾച്ച കണ്ടുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല