സ്വന്തം ലേഖകൻ: സൗദിയിലെ അക്കൗണ്ടിങ് മേഖലയിൽ 30 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിലായി. അഞ്ചും അതില്‍ കൂടുതലും അക്കൗണ്ടന്റുമാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഉത്തരവ് ബാധകം. ഉത്തരവ് നടപ്പിലാക്കാത്ത സ്ഥാപനങ്ങളൾക്കെതിരെ നടപടിയുമുണ്ടാകും.
ആറു മാസം മുമ്പ് മാനവശേഷി, സാമൂഹിക വികസന മന്ത്രി മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയാണ് അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. അഞ്ചും അതില്‍ കൂടുതലും അക്കൗണ്ടന്റുമാര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. അതായത് പത്ത് അക്കൗണ്ടന്റുമാരുള്ള ഒരു സ്ഥാപനത്തിൽ മൂന്ന് പേർ നിർബന്ധമായും സൗദികളായിരിക്കണം.
അക്കൗണ്ടിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നതിലൂടെ 9,800 തൊഴിലവസരങ്ങളാണ് സൗദി അറേബ്യ ലക്ഷ്യം വെക്കുന്നത്. അക്കൗണ്ട്സ് മാനേജര്‍, സകാത്ത്, നികുതി ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, ഓഡിറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, ഇന്റേണല്‍ ഓഡിറ്റര്‍, കോസ്റ്റ് അക്കൗണ്ടന്റ്, ജനറല്‍ അക്കൗണ്ടന്റ് എന്നിങ്ങിനെ 20 തസ്തികകള്‍ ഇതിന്റെ പരിധിയില്‍വരും.
സൗദി ഓര്ഗനൈസേഷന് ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സില്‍ നിന്ന് സൗദി അക്കൗണ്ടന്റുമാര്‍ പ്രൊഫഷനല്‍ അക്രെഡിറ്റേഷന്‍ നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ജോലിയിൽ കയറുന്ന അക്കൗണ്ടന്റുമാർ ബിരുദമുള്ളവരാണെങ്കിൽ മിനിമം ശമ്പളം ആറായിരം റിയാലായിരിക്കും. ഡിപ്ലോമ മാത്രമുള്ളവരാണെങ്കിൽ 4500 റിയാലും മിനിമം ശമ്പളം നൽകണമെന്നും പുതുക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല